കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളും പാതയിരട്ടിപ്പിക്കലും മേയിൽ പൂർത്തിയാക്കും, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിക്കാൻ എംപി ഫണ്ട


കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളും പാതയിരട്ടിപ്പിക്കൽ ജോലികളും മേയിൽ പൂർത്തിയാകും എന്ന് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത റെയിൽവേ ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയാതായി തോമസ് ചാഴികാടൻ എം പി പറഞ്ഞു.

റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. റെയിൽവേ സുരക്ഷ കമ്മീഷണറുടെ അനുമതി അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാലാണ് പൂർത്തീകരണം മുൻപ് നിശ്ചയിച്ചതിൽ നിന്ന് വൈകുന്നത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഗുഡ് ഷെഡ് ഭാഗത്തു നിന്നുള്ള ഉള്ള രണ്ടാം പ്രവേശന കവാടത്തിലെ ഫുട് ഓവർ ബ്രിഡ്ജ് മാർച്ചിൽ പൂർത്തിയാകും. എന്നാൽ 4 ടിക്കറ്റ് കൗണ്ടെറുകളുടെയും വിശ്രമ മുറികളുടെയും ടോയ്‌ലെറ്റുകളുടെയും ജോലികൾ ടെണ്ടർ ചെയ്തു പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചതായി എം പി പറഞ്ഞു.

ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മിഷൻ വാങ്ങാൻ എംപി ഫണ്ട്

എംപി എന്ന നിലയിൽ എന്റെ ആവശ്യപ്രകാരം താൽക്കാലിക സംവിധാനം എന്ന നിലയിൽ രണ്ടാം കവാടത്തിലെ യാത്രക്കാരുടെ സൗകര്യത്തിനായി ഫുട് ഓവർ ബ്രിഡ്ജിന്റെ സമീപം  ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മിഷൻ  സ്ഥാപിക്കും. ഇതിനായി എംപി ഫണ്ടിൽ നിന്നും  പത്തുലക്ഷം രൂപ  അനുവദിക്കും. രണ്ടാം കവാടത്തിലെ കെട്ടിട നിർമാണം ഡിസംബറിൽ പൂർത്തിയാക്കും. നാല് ടിക്കറ്റ് കൗണ്ടർ,  വെയിറ്റിംഗ് ഹാൾ, രണ്ട് എസ്കലേറ്റർ, ഒരു ലിഫ്റ്റ് എന്നിവയുണ്ടാവും. എസ്കലേറ്റർ ജോലികൾ 10 ദിവസത്തിനകം പൂർത്തീകരിക്കും. ലീഫ്റ്റിന്റെ ജോലികൾ മെയ് 31നകം പൂർത്തിയാകും. 

പുതിയ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കും

എംപി എന്ന നിലയിൽ എന്റെ നിർദ്ദേശം പരിഗണിച്ച് നിലവിലുള്ള 1 ഉം 2  ഉം പ്ലാറ്റ്ഫോമുകളിലേക്കുള്ള  ഫുട് ഓവർ ബ്രിഡ്ജ് നിലനിര്ത്തിക്കൊണ്ട് രണ്ടാമതൊരു ഫുട് ഓവർ ബ്രിഡ്ജ് കൂടി പുതിയ 5 പ്ലാറ്റുഫോമുകളെയും കൂടി ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കും.

ടൂറിസം വകുപ്പിൻറെ കൗണ്ടർ

 തേക്കടി, മൂന്നാർ, കുമരകം  തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്ന  ടൂറിസ്റ്റുകൾക്ക് വേണ്ടി ടൂറിസം വകുപ്പിൻറെ കൗണ്ടർ അനുവദിക്കാനും നിർദേശിച്ചിട്ടുണ്ട്. ഒന്നാം നമ്പർ പ്ലാറ്റുഫോമിലെ  നോൺ എ സി വെയ്റ്റിംഗ് ഹാൾ മാർച്ച് 31നും എസി വെയ്റ്റിംഗ്ഹാൾ മെയ് 31 നും പൂർത്തിയാക്കും.

ശബരിമല തീർത്ഥാടകർക്കുവേണ്ടിയുള്ള 3 നിലയിലുള്ള പിൽഗ്രിം സെന്ററിന്റെ  ജോലികൾ  അന്തിമ ഘട്ടത്തിലാണ്. ഏപ്രിൽ 15 ന് പിൽഗ്രിം സെന്റര് തുറന്നു കൊടുക്കും. 2  നിലകളിലായി 20 ടോയിലറ്റുകളും 20 ബാത്റൂമുകളും നിർമിച്ചു. എം പി യുടെ നിർദേശം അനുസരിച്ചു മൂന്നാം നിലയിൽ 10 ടോയിലറ്റുകളും 10 ബാത്റൂമുകളും കൂടി നിർമ്മിക്കും. സ്റ്റേഷന് ചുറ്റുമുള്ള റോഡ് ടാർ ചെയ്യുവാനും ആവശ്യപ്പെട്ടു.

അവലോകന യോഗത്തിൽ ദക്ഷിണ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജർ മുകുന്ദ രാമസ്വാമി, റയിൽവേ സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ ജെറിൻ പി ആനന്ദ്, റെയിൽവേ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ഉദാത്താ സുധാകർ, സീനിയർ ഡെപ്യൂട്ടി എഞ്ചിനീയർ, രാജ രാജൻ, എക്സിക്യൂട്ടീവ്  എഞ്ചിനീയർ രഞ്ജിത്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഷാജി സക്കറിയാ തുടങ്ങിയവർ പങ്കെടുത്തു.