കോട്ടയത്ത് വീട്ടുമുറ്റത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മരണം വിഷവാതകം ശ്വസിച്ചതിനെ തുടർന്ന്.


കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വിഷവാതകം ശ്വസിച്ചതിനെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

കടുത്തുരുത്തി കെ എസ് പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിന്‍ സണ്ണി (22) ആണ് മരിച്ചത്. വീടിന്റെ മുറ്റത്ത് ഷെഡിൽ നിന്നും വിറകെടുക്കുന്നതിനായി എത്തിയ അമ്മ റാണിയാണ് ഷെറിനെ കാറിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കാറിനുള്ളിൽ വിഷവസ്തുക്കൾ കൂട്ടിയിട്ടു കത്തിച്ചിരുന്നു. തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഷെറിന്റെ ശ്വാസകോശത്തിൽ വിഷപ്പുകയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കടുത്തുരുത്തി പോലീസും കോട്ടയത്തു നിന്നും വിരലടയാള വിദഗ്ദ്ധരും സയന്റിഫിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഷെറിന്റെ സംസ്കാരം ഇന്ന് രാവിലെ 11.30ന് അറുനൂറ്റിമംഗലം മലകയറ്റപള്ളി സെമിത്തേരിയില്‍ നടന്നു. സഹോദരങ്ങള്‍: ആഷ്‌ലി സണ്ണി, കെവിന്‍ സണ്ണി.