ചങ്ങനാശ്ശേരി വാഹനാപകടം: നിയന്ത്രണംവിട്ട കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ ദമ്പതികളുടെ സംസ്കാരം ഇന്ന്.


ചങ്ങനാശ്ശേരി: എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിൽ ഞായറാഴ്ച്ച നിയന്ത്രണംവിട്ട കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ ദമ്പതികളുടെ സംസ്കാരം ഇന്ന്. കുറിച്ചി പുത്തൻപാലം സചിവോത്തമപുരം വഞ്ഞിപ്പുഴയിൽ പരേതനായ കുഞ്ഞച്ചൻ-മറിയാമ്മ ദമ്പതികളുടെ മകൻ സൈജു(43) ഭാര്യ ചിങ്ങവനം തോട്ടാത്ര പരേതനായ ആൻഡ്‌റൂസ്-വത്സമ്മ ദമ്പതികളുടെ മകൾ വിബി (40) എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.

 

എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിൽ ഞായറഴ്ച ഉച്ചക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് കോട്ടയം ഭാഗത്തു നിന്നും എതിർദിശയിൽ എത്തിയ സ്‌കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരവിപേരൂരിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങുകൾക്കായി പോകുന്നതിനിടെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ദമ്പതികളെ മരണം കവർന്നെടുത്തത്.

 

അപകടത്തിൽ സ്‌കൂട്ടറിലിടിച്ച ശേഷം കാർ സ്‌കൂട്ടറുമായി നിരങ്ങി സമീപത്തെ കടയിൽ ഇടിച്ചു കയറിയാണ് നിന്നത്. പറവൂർ ഏഴിക്കര സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. സൈജുവിന്റെ മാതാവ് മറിയമ്മയും മകൻ അമലും വീട്ടിലായിരുന്നു. 



ഇവരുടെ മക്കളായ ഏബലിനെയും സിറിലിനെയും ചെറിയ പ്രായത്തിലാണ് മരണം ഇവരിൽ നിന്നും കവർന്നെടുത്തത്. വലിയ പ്രതിസന്ധികൾ ജീവിതത്തിലുണ്ടായിട്ടും ഇരുവരും പരസ്പരം താങ്ങും തണലുമായി ഏക മകൻ അമലിനൊപ്പം ജീവിക്കുകയായിരുന്നു. വാഹനാപകടത്തിന്റെ രൂപത്തിലാണ് ജീവിതത്തിൽ ഒന്നിന് പിന്നാലെ ഒന്നായി വീണ്ടും വീണ്ടുമെത്തിയ പ്രതിസന്ധികൾ പുഞ്ചിരിയോടെ നേരിട്ട ദമ്പതികളെ മരണം കവർന്നെടുത്തത്.

വാഹനാപകടത്തിൽ മാതാപിതാക്കളെ മരണം കവർന്നെടുത്തതോടെ വഞ്ഞിപ്പുഴ വീട്ടിൽ മാതാപിതാക്കളുടെ കരുതൽ കരങ്ങളില്ലാതെ ഇനി അമൽ തനിച്ചായിരിക്കുകയാണ്. കുറിച്ചി മന്ദിരം കവലയിൽ വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു സൈജു.

വിബി കുറിച്ചി സെന്റ്.മേരി മഗ്‌ദലീൻസ് ഗേൾസ് ഹൈസ്‌കൂളിൽ ക്ലർക്കായി ജോലി ചെയ്യുകയായിരുന്നു. ഇരുവരുടെയും സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് മാമ്പുഴക്കരി സെന്റ്.ജോർജ് ക്നാനായ പള്ളി സെമിത്തേരിയിൽ നടക്കും.