കോവിഡ് പ്രതിരോധം: ജില്ല തിരിച്ചുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ, കോട്ടയം ജില്ലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും.


കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ജില്ല തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലകളെ 3 മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.  ജില്ല തിരിച്ചുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

നിലവിലെ സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തി ജില്ലകളെ ഇപ്പോൾ 2 മേഖലകളായാണ് തിരിച്ചിരിക്കുന്നത്. മൂന്നാം മേഖലയായി തിരിച്ചിരിക്കുന്ന കാറ്റഗറിയിൽ നിലവിൽ ഒരു ജില്ലകളുമില്ല. കോട്ടയം ജില്ല നിലവിൽ ഈ 3 മേഖലയിലും ഉൾപ്പെടുന്നില്ല എന്നതിനാൽ ജില്ലയിൽ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളാകും തുടരുക.

എല്ലാ വ്യാഴാഴ്ചയും ജില്ലകളിലെ കോവിഡ് സ്ഥിതിഗതികൾ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനെ അറിയിക്കേണ്ടതും എല്ലാ വെള്ളിയാഴ്ചകളിലും ജില്ലകളെ മേഖലകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും നിയന്ത്രണങ്ങൾ പുതുക്കുന്നതുമാണ്. ഇന്ന് മുതൽ പൊതുസ്ഥലങ്ങളിൽ കർശന പരിശോധന ആരംഭിക്കും.ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മേഖലകളായി തിരിക്കുന്നത്.

എ,ബി മേഖലകളിലായി 8 ജില്ലകളിലാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതീവ നിയന്ത്രിത മേഖലയായ സി കാറ്റഗറിയിൽ ഇപ്പോൾ ജില്ലകളൊന്നുമില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഞായറാഴ്ചകളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച്ച നിയന്ത്രണങ്ങൾ എല്ലാ ജില്ലകൾക്കും ബാധകമാണ്. 

കോട്ടയം ജില്ലയിലെ നിലവിലെ നിയന്ത്രണങ്ങൾ:

*ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തി. 

*ടി.പി.ആർ. നിരക്ക് 30ന് മുകളിൽ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾ അനുവദിക്കില്ല. 

*അത്യാവശ്യ സന്ദർഭങ്ങളിൽ ഓഫീസുകളും സംഘടനകളും യോഗം സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഓൺലൈൻ സംവിധാനത്തിൽ ചേരണം. *ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. 

*കോവിഡ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയനുസരിച്ച് നിയമനടപടി സ്വീകരിക്കും. പൊലീസുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി.

*തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുകയും ടി.പി.ആർ. നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യണം. 

*സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പാക്കണം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, സാനിറ്റെസർ ഉപയോഗം, തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കൽ എന്നിവ നടപ്പാക്കണം.

*പൊതുജനങ്ങൾ വിനോദയാത്രകളും അനാവശ്യ യാത്രകളും ഒഴിവാക്കണം. 

*ടി.പി.ആർ. നിരക്ക് 30 ശതമാനത്തിനു മുകളിലായ കാലയളവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. 

*വ്യാപാര സ്ഥാപനങ്ങളിൽ തെർമ്മൽ സ്‌കാനർ പരിശോധന നടത്തണം. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക്, സാനിറ്റൈസർ ഉപയോഗം ഉറപ്പാക്കണം.