പാലാ കുടുംബ കോടതി ജീവനക്കാരിയെ കയ്യേറ്റം ചെയ്ത സംഭവം: ഒളിവിലായിരുന്ന പൂഞ്ഞാർ സ്വദേശികളായ പിതാവിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.


ഈരാറ്റുപേട്ട: പാലാ കുടുംബ കോടതി ജീവനക്കാരിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പൂഞ്ഞാർ സ്വദേശികളായ പിതാവിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പാലാ കുടുംബ കോടതിയിലെ പ്രോസസ് സർവർ പ്രവിത്താനം ചീങ്കല്ലേൽ കെ വി റിൻസിയാണ് കയ്യേറ്റത്തിന് ഇരയായത്.

 

സംഭവത്തിൽ പൂഞ്ഞാർ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ്(60), മകൻ നിഹാൽ(24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഇരുവരും ഒളിവിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇരുവരെയും ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വ്യാഴഴ്ചയാണ് സംഭവം ഉണ്ടായത്. പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടെയും വിവാഹമോചന കേസുമായി ബന്ധപ്പെട്ടു കോടതി ഉത്തരവ് നൽകാനായി ജയിംസിന്റെ വീട്ടിൽ എത്തിയതായിരുന്നു റിൻസി.

ജെയിംസും മകൻ നിഹാലും ചേർന്ന് കയ്യേറ്റം ചെയ്യുകയും കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തതായി റിൻസി പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.