അതിരമ്പുഴയിൽ സിസിടിവി യിൽ വീണ്ടും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ! കുറുവ ഭീതിയകലാതെ ജനങ്ങൾ.


അതിരമ്പുഴ: അതിരമ്പുഴയിലും സമീപ പ്രദേശങ്ങളിലും ജനങ്ങളിൽ കുറുവ മോഷണ സംഘത്തിന്റെ ഭീതിയകലുന്നില്ല. കഴിഞ്ഞ ദിവസം അതിരമ്പുഴ മണ്ണാർക്കുന്നു ഭാഗത്തെ ഒരു വീട്ടിലെ സിസിടിവി യിൽ വീണ്ടും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ വീണ്ടും ആശങ്കയിലാണ് ജനങ്ങൾ.

 

നിലവിൽ മോഷണശ്രമം നടന്ന മേഖലകളിലോ മറ്റു മേഖലകളിലോ പുതിയ മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുറുവ ഭീതി മുതലെടുത്തു മറ്റു മോഷ്ടാക്കൾ ഭീതി പരത്തുന്നതാണോ എന്നും സംശയമുണ്ട്. ഏറ്റുമാനൂരിൽ നിന്നും ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മേഖലയിൽ മുൻപരിചയമില്ലാത്തവരെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കഴിഞ്ഞ ശനിയാഴ്ച വെളുപ്പിന് 7 വീടുകളിലാണ് മോഷണശ്രമം നടന്നത്. മനയ്ക്കപ്പാടം നീർമലക്കുന്നേൽ മുജീബ്, കളപ്പുരത്തട്ടേൽ ജോർജ്, തൃക്കേൽ നലീഫ മൻസിൽ യാസിർ, പൈമറ്റത്തിൽ ഇക്ബാൽ, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാർ, യാസ്മിൻ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ശനിയാഴ്ച വെളുപ്പിന് മോഷണശ്രമം നടന്നത്. ശബ്ദം കേട്ട് വീട്ടുകാർ ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

സമീപത്തെ വീട്ടിലെ സിസിടിവി യിൽ നിന്നും മോഷ്ടാകളുടേത് എന്ന് കരുതുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അടിച്ചിറയിലും നാളിലധികം വീടുകളിൽ സമാന രീതിയിൽ മോഷണശ്രമം നടന്നത്. ഇതിനിടെ മാന്നാനത്തും അതിരമ്പുഴയിലും സംശയാസ്പദമായ സാഹചര്യത്തിൽ പതുങ്ങിയിരിക്കുന്ന ചിലരെ കണ്ടതായി നാട്ടുകാർ പോലീസിൽ വിവരമറിയിച്ചെങ്കിലും തെരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കോട്ടയത്തിനോട് ചേർന്ന് അതിരമ്പുഴ,അടിച്ചിറ,മാന്നാനം, ഏറ്റുമാനൂർ മേഖലകളിലാണ് നിലവിൽ മോഷണശ്രമങ്ങൾ നടന്നിരിക്കുന്നത്. മേഖലകളിൽ രാത്രി പെട്രോളിംഗ് കൂടുതൽ ശക്തമാക്കിയതായും മൊബൈൽ പെട്രോളിങ് യൂണിറ്റിനെ നിയമിച്ചതായും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും മോഷണശ്രമങ്ങൾ നടത്തുന്നത് കുറുവ സംഘമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ആശങ്കപ്പെടേണ്ടതായോ ഭയപ്പെടേണ്ടതായതോ ആയ സാഹചര്യമില്ല എന്നും അവശ്യഘട്ടങ്ങളിൽ പോലീസ് സഹായത്തിനെത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതിനിടെ അതിരമ്പുഴ മറ്റം കവല നീർമ്മലക്കുന്നു റോയൽ സ്ട്രീറ്റ്റിൽ അഞ്ചോളം വീടുകളുടെ പിൻഭാഗത്ത് വ്യത്യസ്ത രീതിയിലുള്ള അടയാളങ്ങൾ കണ്ടെത്തിയത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. പകൽ സമയങ്ങളിൽ അപരിചിതരായ ആരെയും മേഖലയിൽ കണ്ടിരുന്നില്ല എന്ന് വീട്ടുകാർ പറഞ്ഞു. കോട്ടയത്തിന്റെ വിവിധ മേഖലകൾക്കൊപ്പം ചങ്ങനാശ്ശേരിയിലെ മോഷണസംഘത്തിന്റേത് എന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി ഭാഗത്തും കുറുമ്പനാടം ഭാഗത്തുമാണ് വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രിയിൽ വീടിനു സമീപത്തൂടെ ഒരാൾ പതുങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് കുറുവ മോഷണസംഘമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കോട്ടയം-ഏറ്റുമാനൂർ നഗരസഭകളിലും സമീപ ഗ്രാമപഞ്ചായത്തുകളിലും പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും എന്ത് ശബ്ദം കേട്ടാലും വീടിനു പുറത്തിറങ്ങാൻ പാടില്ല എന്നും സംശയകരമായ സാഹചര്യമുണ്ടായാൽ വെട്ടമിടുകയും പോലീസിലും അയൽവാസികളെയും വിവരമറിയിക്കണമെന്നും പോലീസ് പറഞ്ഞു.