ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ബൈക്കിന് പിന്നിൽ ടാങ്കർ ലോറിയിടിച്ചു എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കായംകുളം കണ്ടല്ലൂർ തെക്ക് കൊപ്രാപ്പുരയിൽ കണ്ടപ്പുറത്ത് ബിജുവിന്റെയും ഷഹീദയുടെയും മകൻ ആദിൽ കെ ബിജു (മുന്ന-18) ആണ് മരിച്ചത്.
ഏറ്റുമാനൂർ-മണർകാട് ബൈപ്പാസിൽ ബുധനാഴ്ച്ചയാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളേജിലേ രണ്ടാം വർഷ കംപ്യുട്ടർ സയൻസ് വിദ്യാർത്ഥിയാണ് ആദിൽ. കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.
ഉച്ചക്ക് രണ്ടരയോടെ ചെറുവാണ്ടൂർ വായനശാല ജംങ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂരിൽ നിന്നും പേരൂർ പൂവത്തുംമൂട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ ബൈക്കിൽ പിന്നാലെയെത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിനു പിന്നിൽ ഇരുന്നു സഞ്ചരിച്ചിരുന്ന ആദിൽ റോഡിനു എതിർവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഈ സമയം ഇതുവഴിയെത്തിയ ഗ്യാസ് ലോറിക്കടിയിലേക്കാണ് ആദിൽ വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിലിനെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് പാലാ സ്വദേശി അഡോണിസ്(19) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അദിന്നാൻ, അമാന എന്നിവരാണ് സഹോദരങ്ങൾ.