പാലാ ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്,കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ആരംഭിച്ചു.


പാലാ: പാലാ ബൈപ്പാസ് യാഥാർത്ഥ്യമായെങ്കിലും  ളാലം പള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള ഭാഗത്ത് റോഡിനു വീതിയില്ലാതെ വന്നതോടെ ബൈപ്പാസ് പൂർത്തീകരണം സാധിച്ചിരുന്നില്ല. 2019 മുതൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത് എന്ന് എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു.

 

 ഇതോടെ  പാലാ ബൈപ്പാസ് പൂർത്തീകരണ നടപടികൾ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. തുടർന്ന് മണ്ണ് നീക്കം ചെയ്യും. റോഡ് പൂർത്തീകരണത്തിന് സ്ഥലം ഏറ്റെടുക്കാൻ വില പ്രഖ്യാപിച്ചതിലെ അപാകതകൾ മൂലം നിയമക്കുരുക്കിലായിരുന്ന സ്ഥലങ്ങൾ ആണ് ഇപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊളിക്കാൻ ആരംഭിച്ചിരിക്കുന്നത്. പാലാ ബൈപ്പാസിൽ ളാലം പള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള ഭാഗത്തു മാത്രമായിരുന്നു ഇതേത്തുടർന്ന് റോഡിനു വീതിയില്ലാത്ത അവസ്ഥ വന്നത്. മിക്കപ്പോഴും ഈ ഭാഗങ്ങളിൽ ഗതാഗത തടസ്സവും പതിവായിരുന്നു. 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ എംഎൽഎ മാണി സി കാപ്പന്റെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.ഓഗസ്റ്റിൽ ആവശ്യമായ തുക സർക്കാർ അനുവദിച്ചെങ്കിലും വീണ്ടും നൂലാമാലകൾ ബാക്കിയായിരുന്നു. ബൈപ്പാസ് പൂർത്തീകരണത്തിനായി വിശ്രമമില്ലാതെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും അനുമതികൾ വാങ്ങിയെടുക്കുകയും ചെയ്താണ് ഇപ്പോൾ മാണി സി കാപ്പൻ ഈ പദ്ധതി പൂർത്തിയാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.  പാലായിലെ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ഇടതു മുന്നണി സ്ഥാനാർത്ഥിയായി വിജയിച്ചെങ്കിലും  2020ലെ  സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. 2020 ഓഗസ്റ്റലാണ് മുഖ്യമന്ത്രി പിണറായി വിജയ്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാലാ ബൈപ്പാസിനായി 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചത്. തുടർന്ന് ജില്ലാ കളക്ടറുടെ പക്കൽ എത്തിയ തുക നൽകുന്നതിനായി ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്നും തുടർന്ന് വീണ്ടും തടസ്സങ്ങൾ ഉണ്ടാകുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായത്.