കോട്ടയം ലൈവ് വാർത്ത തുണയായി, ആറു വർഷമായി കളത്തിപ്പടിയിലെ അങ്കണവാടി കെട്ടിടത്തിൽ അഭയം തേടിയ അമ്മക്കും മകനും തണലൊരുക്കി നിഷ സ്നേഹക്കൂട്.


കോട്ടയം: ആറു വർഷമായി കളത്തിപ്പടിയിലെ അങ്കണവാടി കെട്ടിടത്തിൽ അഭയം തേടിയ അമ്മക്കും ഭിന്നശേഷിക്കാരനായ മകനും തണലൊരുക്കി നിഷ സ്നേഹക്കൂട്. വിജയപുരം ഗ്രാമ പഞ്ചായത്തിലെ കളത്തിപ്പടിയിലെ അങ്കണവാടി കെട്ടിടത്തിനു മുന്നിലെ തിണ്ണയിൽ കഴിയുന്ന കോട്ടയം അയ്മനം സ്വദേശിനിയായ ലീലാമ്മയും ഭിന്നശേഷിക്കാരനായ മകൻ ജോമോനുമാണ് 'കോട്ടയം ലൈവ്' വാർത്ത തുണയായത്.

ഇവരുടെ ദുരിതാവസ്ഥകളുടെ കണ്ണീർ വാർത്ത ജൂൺ 1 നു കോട്ടയം ലൈവ് പ്രസിദ്ധീകരിച്ചിരുന്നു. കോട്ടയം ലൈവ് വാർത്ത ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തകയും സ്നേഹക്കൂട് അഭയമന്ദിരം സാരഥിയുമായ നിഷ സ്നേഹക്കൂട് ഇവർക്ക് തണലൊരുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായി നിഷ സ്നേഹക്കൂട് ബന്ധപ്പെടുകയും ലീലാമ്മയ്ക്കും മാനസികാസ്വാസ്ഥ്യമുള്ള മകൻ ജോമോനും സുരക്ഷിതമായി താമസിക്കുന്നതിനായി ഒരു വാടക വീട് സജ്ജമാക്കി നൽകാനും ഇതിൻ്റെ ചിലവുകൾ സ്നേഹക്കൂട് അഭയമന്ദിരം നൽകാമെന്നും അറിയിക്കുകയായിരുന്നു.

ഇതേത്തുടർന്ന് ഇവർക്ക് താമസിക്കുന്നതിനായി ഒരു വീട് ഉടൻ തന്നെ കണ്ടെത്താമെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻകുട്ടി അറിയിച്ചതായും നിഷ സ്നേഹക്കൂട് പറഞ്ഞു. ഇരുവരെയും തനിക്കു മുൻപും പരിചയമുണ്ടായിരുന്നതായും കളത്തിപ്പടിയിൽ സ്നേഹക്കൂടിൻ്റെ തട്ടുകട ഉണ്ടായിരുന്നപ്പോൾ സൗജന്യമായി ഭക്ഷണം നല്കിയിരുന്നതുമാണ് എന്ന് നിഷ പറഞ്ഞു. സ്വന്തമായി ഉണ്ടായിരുന്ന സ്ഥലം വിറ്റ പൈസയുമായി 6 വർഷം മുൻപ് ഭർത്താവ് ഇവരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതിനു ശേഷമാണ് ഇവർ കളത്തിപ്പടിയിലെ അങ്കണവാടി കെട്ടിടത്തിൽ അഭയം തേടിയത്.

മൂന്നു ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാതെ വെള്ളം മാത്രം കുടിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് നൊമ്പരപ്പെടുത്തുന്ന വിവരങ്ങളും ലീലാമ്മ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ചില ദിവസങ്ങളിൽ വടവാതൂരിലെയും കളത്തിപ്പടിയിലെയും ഹോട്ടലുകാർ ഇവർക്ക് ഭക്ഷണം നൽകാറുണ്ട്. മകന് മാനസിക വിഭ്രാന്തിയുള്ളതിനാൽ ഇടയ്ക്കിടെ വലിയ ശബ്ദങ്ങൾ ഉണ്ടാകുന്നതിനാലും സമീപവാസികൾ ഇവർ ഇവിടെ താമസിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

സുമനസ്സുകളുടെ സഹയാത്താലാണ് ഇവരുടെ ദൈനംദിന ചിലവുകൾ പോലും നടക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ സഹയാത്താൽ കഴിഞ്ഞ ദിവസം മുതൽ ഭക്ഷണം ലഭിച്ചു തുടങ്ങിയെന്നും ഇവർ പറഞ്ഞു. കയ്യിലുള്ള തുണികൾ മാത്രമാണ് ഇവരുടെ ആകെ സമ്പാദ്യം. ദുരിതക്കയത്തിൽ പിടിച്ചു നിൽക്കാനാകാതെ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചതായി ലീലാമ്മ പറഞ്ഞു. അടുത്ത ദിവസം ഇരുവരെയും നേരിൽ കാണുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുമെന്നും നിഷ സ്നേഹക്കൂട് പറഞ്ഞു.