മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കണം; അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.


കാഞ്ഞിരപ്പള്ളി: കോവിഡ്, പ്രളയം തുടങ്ങിയ ദുരന്തങ്ങളില്‍ വലയുന്ന കര്‍ഷകര്‍ക്ക് ബാങ്ക് വായ്പകളില്‍ പ്രഖ്യാപിക്കുന്ന മൊറോട്ടോറിയത്തിന്റെ സാമ്പത്തിക ആശ്വാസം ലഭിക്കണമെങ്കില്‍ മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കിനല്‍കണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ആവശ്യപ്പെട്ടു.

മൊറട്ടോറിയം പ്രഖ്യാപനത്തിലൂടെ ജപ്തി നടപടികളില്‍ നിന്നും കര്‍ഷകര്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും പിന്നീട് മൊറട്ടോറിയം പിന്‍വലിക്കുന്ന വേളയില്‍ മുഴുവന്‍ പലിശയും കൂട്ടി അടയ്‌ക്കേണ്ടി വരും. ഈ സാഹചര്യം നിലവിൽ കര്‍ഷകര്‍ക്ക് താങ്ങാവുന്നതല്ല.  ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് കര്‍ഷക അനുകൂല നിലപാട് സ്വീകരിച്ച് മൊറട്ടോറിയം കാലയളവില്‍ പലിശ ഇളവുചെയ്തു നല്‍കണമെന്ന് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക വിലയിടിവും പ്രകൃതിദുരന്തങ്ങളും രോഗദുരിതങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കെ ജീവിതത്തില്‍ ഏറ്റവുമധികം തകര്‍ച്ചയും ആശങ്കയും നേരിടുന്നവരാണ് കര്‍ഷകര്‍. പത്തു വര്‍ഷമായി  കഷ്ടനഷ്ടങ്ങളില്‍ നട്ടം തിരിയുന്ന കര്‍ഷകരില്‍ വലിയൊരു വിഭാഗം കടക്കെണിയിൽ വീടും കിടപ്പാടവും നഷ്ടപ്പെടുന്ന സാഹചര്യത്തെ നേരിടുന്നവരാണ്. റബര്‍, കപ്പ, കാപ്പി, വാഴ തുടങ്ങി എല്ലാ കാര്‍ഷിക വിളകളും വിലയിടിവിലായിരിക്കെയാണ് ജപ്തി ഭീഷണിയില്‍ കര്‍ഷജനത വലയുന്നത്. ഇതിനു പിന്നാലെ കോവിഡ് ഉയര്‍ത്തുന്ന സാമ്പത്തിക, ആരോഗ്യപ്രശ്‌നങ്ങളും ചെറുതല്ല. കര്‍ഷകരെ സഹായിക്കാന്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  ആവശ്യപ്പെട്ടു.