ഈരാറ്റുപേട്ടയിലെ പ്രചാരണം അവസാനിപ്പിച്ചതോടെ മറ്റു മേഖലകളിലെത്തി എന്റെ പ്രചാരണം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് ചില സംഘടനകൾ നടത്തുന്നത്;പി സി ജോർജ്.


പാറത്തോട്: ഈരാറ്റുപേട്ടയിലെ പ്രചാരണം അവസാനിപ്പിച്ചതോടെ മറ്റു മേഖലകളിലെത്തി എന്റെ പ്രചാരണം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് ചില സംഘടനകൾ നടത്തുന്നത് എന്ന് പി സി ജോർജ് പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സി ജോർജ്ജിന്റെ പ്രചാരണ പരിപാടിക്കിടെ പാറത്തോട്ടിൽ എൽഡിഎഫ് പ്രവർത്തകരും ജനപക്ഷം പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.

വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമം നടക്കുന്നെന്ന ഉത്തമ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാതിരിക്കാൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പ്രചരണം ഞാൻ അവസാനിപ്പിച്ചത്. എന്നാൽ മണ്ഡലത്തിലെ മറ്റു  പഞ്ചായത്തുകളിൽ എത്തി പര്യടനം അലങ്കോലപ്പെടുത്തുക എന്ന അടുത്ത മാർഗ്ഗം സ്വീകരിച്ചിരിക്കുയാണ് ചില സംഘടനകൾ എന്ന് പി സി ജോർജ് ആരോപിച്ചു. ഈ നാട്ടിൽ മത്സര രംഗത്തില്ലാത്ത വർഗ്ഗീയ സംഘടനയുടെ വാക്താക്കൾ ഒരുമുന്നണി സ്ഥാനാർത്ഥിയുടെ മറവിൽ തന്നെ പിന്തുടരുന്നെങ്കിൽ അവർ തമ്മിലുള്ള അന്തർധാരയെന്തെന്ന് ഈ നാട്ടിലെ ജനം മനസ്സിലാക്കട്ടെ എന്നും പി സി ജോർജ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ തന്നെ പിന്തുണക്കുന്നെന്നു പ്രഖ്യാപിച്ചു. എന്നാൽ അതിനർത്ഥം ഈ നാട്ടിൽ അവരുടെ ജനാതിപത്യ വിരുദ്ധ ഫാസിസ്റ്റ് നിലപാടുകളെ  പിന്തുണക്കുന്നെന്നല്ല.  ഈ സംഘടനയുടെ പിൻബലത്തിൽ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിന്റേതുൾപ്പടെ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ഈ നാട്ടിൽ നടക്കുന്നതിന് മുൻപ്  തന്നെ ഇവരുമായി യാതൊരുവിധ ബന്ധവുമില്ല എന്ന് പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതും മേലിൽ ഇവരുടെ വോട്ട് തനിക്ക് വേണ്ടാ എന്നും ആർജ്ജവ്വത്തോടെ അന്ന് പറഞ്ഞിട്ടുള്ളതുമാണ് എന്ന് പി സി ജോർജ് പറഞ്ഞു. ഇടതുപക്ഷ പ്രവർത്തകർ നെഞ്ചേറ്റി നടന്ന അഭിമന്യുവിനെ കൊലചെയ്തവരുമായി മാണി ഗ്രൂപ്പ് സ്ഥാനാർഥി ഉണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് ഈ സംഘടനക്ക് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എല്ലാം സംഘർഷം മനഃപൂർവ്വം സൃഷ്ട്ടിക്കപ്പെടുന്നത് എന്നും പി സി ജോർജ് കുറ്റപ്പെടുത്തി.

നാളിതുവരെയും  മുന്നണികളെയും അവരെ ഇരുട്ടിൻറെ മറവിൽ സഹായിക്കാനെത്തുന്ന നാടിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന വർഗീയ വിപത്തുകളെയും പൂഞ്ഞാറിൻറെ മണ്ണിൽ നിന്ന് തുരത്തിയോടിച്ചാണ് ഈ നാട് നട്ടെല്ല് വളക്കാതെ നിന്നിട്ടുള്ളത് എന്നും ഇനി അങ്ങോട്ടും ഈ നാട് അഴിമതിക്കും അക്രമത്തിനും വർഗീയതക്കുമെതിരെ നെഞ്ച് വിരിച്ച് നിൽക്കുമെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു എന്നും പി സി ജോർജ് പറഞ്ഞു.