ഏറ്റുമാനൂർ: മുപ്പത് വർഷം ചോരയും നീരും കൊടുത്ത് കുടുബം പോലും ഉപേക്ഷിച്ച് ജീവനു തുല്യം സ്നേഹിച്ച പ്രസ്ഥാനം കാരണം പോലും വ്യക്തമാക്കാതെ ഒരു പത്രപ്രസ്താവന കൊണ്ട് ഇന്ന് എന്നെ പുറത്താക്കിയിരിക്കുന്നു എന്ന് ലതികാ സുഭാഷ്.
മഹിളാ കോൺഗ്രസ്സ് മുൻ അധ്യക്ഷയായ ലതികാ സുഭാഷിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കിയാതായുള്ള കെപിസിസി പ്രസിഡന്റിന്റെ വാർത്താ കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു ലതികാ സുഭാഷ്. പാർട്ടി സ്ഥാനങ്ങളെലാം രാജി വെച്ചെങ്കിലും കോൺഗ്രസ്സ് അംഗമായി തുടരുമെന്ന് ലതികാ സുഭാഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ കാരണം പോലും വ്യക്തമാക്കാതെയാണ് പുറത്താക്കിയതായി വാർത്താ കുറിപ്പിറക്കിയതെന്നു ലതികാ സുഭാഷ് പറഞ്ഞു. കാലത്തിന്റെ ശരിക്ക് ഒപ്പം നിന്നതിന് ലക്ഷകണക്കിന് സ്ത്രീകളുടെ അന്തസ്സ് ഉയർത്താൻ വേണ്ടി നിലപാട് സ്വീകരിച്ച് പ്രതിഷേധിച്ചതിനാണ് എന്നെ പുറത്താക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ അദ്ധ്യായം ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല എന്നും ലതികാ സുഭാഷ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ആഹ്വാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും പുല്ലവില കൽപ്പിച്ചാണ് കെപിസിസി നേതൃത്വം സീറ്റ് വിഭജനം പൂർത്തിയാക്കിയത് എന്ന് ലതികാ സുഭാഷ് ആരോപിച്ചു. വനിതകൾ മുഖ്യമന്ത്രിമാരായി വരണമെന്നുള്ള രാഹുൽ ഗാന്ധിയുടെ ആഹ്വാനമോ ഇത്തവണ സ്ത്രീകൾക്ക് കൂടുതൽ സീറ്റ് നൽകണമെന്നുള്ള സോണിയ ഗാന്ധിയുടെ ആവശ്യമോ അംഗീകരിക്കാതെയും അതിന് പുല്ലവില കല്പിച്ചുമാണ് കെപിസിസി നേതൃത്വം സീറ്റ് വിഭജനം പൂർത്തിയാക്കിയത് എന്ന് ലതികാ സുഭാഷ് പറഞ്ഞു. സീറ്റ് വിഭജന കാര്യത്തിൽ യൂത്ത് കോൺഗ്രസ്,കെ എസ് യു മുതലായ പോഷക സംഘടനകൾക്ക് നൽകുന്ന തുല്യമായ പ്രാതിനിധ്യമാണ് കാലാ കാലങ്ങളായി കോൺഗ്രസ് നേതൃത്തോട് മഹിളാ കോൺഗ്രസ് ആവശ്യപെട്ട് കൊണ്ടിരുന്നത്.
20 % സീറ്റ് എന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യത്തെ പൂർണ്ണമായും തള്ളി വനിതകൾക്ക് നാമ മാത്രമായ സീറ്റ് നൽകിയ കെപിസിസി നേതൃത്വത്തിനെതിരെ ആയിരുന്നു തന്റെ പ്രതിഷേധം എന്ന് ലതികാ സുഭാഷ് പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ പോലും പാടെ അവഗണിച്ചു കൊണ്ടുള്ള സ്ത്രീ വിരുദ്ധ നിലപാട് തുടർച്ചയായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ് നേതൃത്വനിരയെ മുൻകൂട്ടി അറിയിച്ചതിന് ശേഷം തന്നെയായിരുന്നു എന്റെ പ്രതിഷേധം എന്നും ലതികാ സുഭാഷ് പറഞ്ഞു. എന്റെ സമരവും പ്രതിഷേധവും കേവലം ലതികാ സുഭാഷ് എന്ന സ്ത്രീയുടെ സ്ഥാന ലഭ്യതയ്ക്കോ സീറ്റിന് വേണ്ടിയുള്ളതോ അല്ല. കാലങ്ങളായി സ്ത്രീകൾക്ക് നാമമാത്രവും തീരെ ജയ സാദ്ധ്യത ഇല്ലാത്തതുമായ സീറ്റുകൾ നൽകി വഞ്ചിക്കുന്ന സ്ത്രീ വിരുദ്ധ നയമുള്ള കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ്,അതല്ലാതെ പാർട്ടിക്കെതിരെ ആയിരുന്നില്ല എന്നും ലതികാ സുഭാഷ് വ്യക്തമാക്കി.
പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആയിരകണക്കിന് സ്ത്രീ പ്രവർത്തകർക്കും, അതിനുമപ്പുറെ മുഴുവൻ സ്ത്രീ സമൂഹത്തിനും വേണ്ടിയാണ് ഈ സമരം. കേരളത്തിലെ സ്ത്രീ സമൂഹത്തിനെതിരെയുള്ള നിലപാടിനെതിരെ പ്രതിഷേധിച്ച എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ സ്ത്രീ വിരുദ്ധ നയത്തിനെതിരെയുള്ള കേരള സമൂഹത്തിന്റെ പ്രതിഷേധം, ഞാൻ സ്വതന്ത്രയായി മത്സരിക്കുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പോളിങ്ങ് ബൂത്തുകളിൽ ജനം രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കുമെന്ന് നൂറ് ശതമാനം എനിക്ക് ഉറപ്പുണ്ട് എന്നും ലതികാ സുഭാഷ് പറഞ്ഞു.
കേരളീയ സ്ത്രീ സമൂഹവും ജനങ്ങളും നൽകുന്ന പിന്തുണയിലും സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ച് മൂന്ന് പതിറ്റാണ്ടായി ഞാൻ നടത്തുന്ന പൊതുപ്രവർത്തനം പൂർവ്വാധികം ശക്തിയോടെ ചെയ്ത് ജനങ്ങൾക്കിടയിൽ തന്നെ കാണും എന്നും ആരാണ് ശെരി എന്നത് കാലം തെളിയിക്കും എന്നും ലതികാ സുഭാഷ് ഏറ്റുമാനൂരിൽ പറഞ്ഞു.
