ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിന് ജില്ല സജ്ജം;ജില്ലാ കളക്ടർ.


കോട്ടയം: ഏപ്രില്‍ ഒന്നു മുതല്‍  45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിന് ജില്ല സജ്ജമാണ് എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. www.cowin.gov.in എന്ന പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ കേന്ദ്രം തെരഞ്ഞെടുത്താണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്.

ഒരു മാസത്തിനുള്ളില്‍ 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത് ഏന് ജില്ലാ കളക്ടർ പറഞ്ഞു. വാക്സിന്‍ സ്വീകരിച്ച ആരിലും സാരമായ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഏപ്രില്‍ 5 മുതല്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ  കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിനേഷന്‍ സൗകര്യമുണ്ടാകും. രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെ അവധി ദിനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

ജനറല്‍, താലൂക്ക് ആശുപത്രികളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിനങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ച്ചയില്‍ രണ്ടു ദിവസവും പ്രതിരോധ കുത്തിവയ്പ്പുണ്ട്. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂളിലെ വാക്സിനേഷന്‍ കേന്ദ്രം ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ അംഗീകൃത നിരക്കായ 250 രൂപക്ക്  വാക്സിന്‍ ലഭിക്കും എന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.

ജില്ലയില്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ചുവടെ വിഭാഗം, ഒന്നാം ഡോസ് സ്വീകരിച്ചവര്‍, രണ്ടാം ഡോസ് സ്വീകരിച്ചവര്‍ എന്ന ക്രമത്തില്‍:

ആരോഗ്യ പ്രവര്‍ത്തകര്‍-32642, 22,629 

കോവിഡ് മുന്‍ നിര പ്രവര്‍ത്തകര്‍- 6347, 4635  

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍-   19483, 1819 

60 വയസിനു മുകളിലുള്ളവര്‍- ഒന്നാം ഡോസ് 144467 

ആകെ നല്‍കിയ വാക്സിന്‍ ഡോസുകള്‍ - 2,32, 022