ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയുടെ സമഗ്ര വികസനത്തിന് വിഷൻ 2025 ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സംസ്ഥാന ട്രഷററും വിഷൻ ചെയർമാനായ കെ.എഫ്.വർഗീസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

ചങ്ങനാശ്ശേരിയുടെ വികസനത്തിന് ടൂറിസം, വ്യാപാരം, ഐടി, കുടിവെള്ളം, മാലിന്യ നിർമാർജനം എന്നീ മേഖലകളിൽ ചങ്ങനാശേരിക്കുള്ള അനന്ത സാധ്യകൾ പ്രാവർത്തികമാക്കുന്നതിനുള്ള ആശയങ്ങളുമായാണ് വിഷൻ-2025 ശില്പശാല സംഘടിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി വിശദമായ ചർച്ചകളും ആശയ വിനിമയവും ശിൽപ്പശാലയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശില്പശാല ഫെബ്രുവരി ആറിന് വൈകുന്നേരം നാലിന് പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിഷൻ ചെയർമാൻ കെ.എഫ്.വർഗീസ് അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി-കോട്ടയം ജലപാതയുടെ ആഴവും വീതിയും വർധിപ്പിച്ച് കുമരകവുമായി ബന്ധിപ്പിച്ച് ചങ്ങനാശേരിയുടെ വിനോദ സഞ്ചാര വികസനത്തിന്റെ വേഗത വർധിപ്പിക്കണം. ലോക വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ ഗേറ്റ്വേ ആയി ചങ്ങനാശേരി മാറണം. ചങ്ങനാശേരിയുടെ സാംസ്കാരിക ഔന്നിത്യം തേടിയെത്തുന്നവർക്ക് ആനന്ദം പകർന്നു നൽകുവാൻ കഴിയുന്ന സാഹചര്യം ഉണ്ടാവണം. ഉൾനാടൻ ജലഗതാഗതത്തിലുടെ അപ്പർ കുട്ടനാടിന്റെ സൗന്ദര്യം പങ്കുവയ്ക്കാനും സഞ്ചാരികൾക്ക് അവസരം ലഭിക്കണം. വിനോദ സഞ്ചാര മേഖലയിലുണ്ടാകുന്ന വളർച്ച കാൽലക്ഷം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകും. ജലപാത വികസനത്തിൽനിന്ന് ലഭിക്കുന്ന മണ്ണ് ഉപയോഗിച്ച് ചങ്ങനാശേരി -കോട്ടയം കനാൽ റോഡ് നിർമിക്കുവാൻ സാധിക്കും. ചങ്ങനാശേരി കോട്ടയം ബൈപാസായി രൂപപ്പെടുകയും ചെയ്യും. നാട്ടകം തുറമുഖം വരെ എത്തുന്ന കണ്ടെയ്നറുകൾക്ക് ചങ്ങനാശേരിയിൽ ടെർമിനൽ രൂപപ്പെടുത്തി വ്യാപാരമേഖലയെ പുനരുദ്ധരിക്കുവാൻ കഴിയും.
കുടിവെള്ള പദ്ധതി:
ചങ്ങനാശേരിയെ വേമ്പനാട് കായലുമായി ബന്ധപ്പെടുത്തുന്ന ജലപാത പുനർനിർമിതിയോടു കൂടി ചങ്ങനാശേരിക്ക് സ്വന്തമായി പദ്ധതികൾ രൂപീകരിച്ച് കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയും. കനാൽ റോഡിന്റെയും ജലപാതയുടെയും കരകളിൽ റിസോർട്ടുകൾ നിറയുമ്പോൾ കിഴക്കിന്റെ പുതിയ വെനീസായി ചങ്ങനാശേരിയെ മാറ്റാനാകും.
ബോട്ടുജെട്ടി, മാർക്കറ്റ്, മനയ്ക്കചിറ വികസനം:
ജലപാതകളും കനാൽറോഡുകളും നടപ്പിൽ വരുന്നതോടെ ചങ്ങനാശേരി ബോട്ടുജെട്ടിക്കും മാർക്കറ്റിനും പഴയ പ്രതാപം തിരികെ ലഭിക്കും. മനയ്ക്കചിറ പ്രധാന കേന്ദ്രമായി മാറുകയും ചെയ്യും. പാർശ്വവത്കരിക്കപ്പെട്ടവരുടെയും അധഃകൃതരുടെയും ആവശ്യങ്ങൾക്കു പ്രധാന പരിഗണന നൽകി സചിവോത്തമപുരം കോളനി പുനർക്രമീകരിക്കപ്പെടുകയും വികസിപ്പിക്കപ്പെടുകയും വേണം. ചങ്ങനാശേരിയിൽ റിംഗ് റോഡുകൾ നിർമിച്ച് അതിനനുബന്ധമായി പാർക്കുകളും വിശ്രമകേന്ദ്രങ്ങളും രൂപീകരിക്കണം.
ഷോപ്പിംഗ് സ്ട്രീറ്റ്:
അരമനപ്പടി മുതൽ കത്തീഡ്രൽ പള്ളി വരെയും എസ്ബി കോളജ് മുതൽ എൻഎസ്എസ് കോളജ് വരെയും അന്തർദേശീയ നിലവാരത്തോടെ ഷോപ്പിംഗ് സ്ട്രീറ്റ് നിർമിക്കണം.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസകേന്ദ്രമായ ചങ്ങനാശേരിയിൽ ഐടി വ്യവസായത്തിന് പ്രാധാന്യം നൽകിക്കൊണ്ട് മിഡ് കേരള മിനി സിലിക്കണ് വാലിക്ക് രൂപം നൽകണം.
പത്രസമ്മളനത്തിൽ പിഡബ്ലുഡി മുൻ ചീഫ് എൻജിനീയർ ജെയ്ക് ജോസഫ്, വിനോദ് പണിക്കർ, ആന്റണി കുര്യൻ എന്നിവരും പങ്കെടുത്തു.
