ഏഷ്യയിലെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്ര; മണർകാട് പള്ളിയിലെ ചരിത്രപ്രസിദ്ധമായ റാസ നാളെ.


മണർകാട്: ഏഷ്യയിലെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയായി അറിയപ്പെടുന്ന മണർകാട് പള്ളിയിലെ ചരിത്രപ്രസിദ്ധമായ റാസ നാളെ.

 

 എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് പള്ളിയിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ആറാം ദിനം കത്തീഡ്രലിന്റെ കീഴിൽ ഉള്ള കുരിശുപള്ളികളിലേക്ക് പതിനായിരക്കണക്കിന് മുത്തുക്കുടകളുടെയും നിരവധി പൊൻ വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തപ്പെടുന്ന റാസ നാളെ.

 

 പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു കൊണ്ട് പതിനായിരങ്ങൾ ഭക്തിനിർഭരമായി നടന്നു നീങ്ങും, മുത്തുക്കുട എടുത്ത് റാസയിൽ പങ്കെടുക്കുന്നത് ഉദ്ദിഷ്ട കാര്യ സാധ്യത്തിനുള്ള ഒരു വഴിപാടായി കണക്കാക്കുന്നു. ആദ്ധ്യാത്മിക ഘോഷയാത്രയിൽ പതിനായിരക്കണക്കിന് മുത്തുകുടകളും, നൂറു കണക്കിന് പൊൻ, വെള്ളി കുരിശുകളുമേന്തി വിശ്വാസ സഹസ്രങ്ങൾ അണിനിരക്കും. കത്തീഡ്രൽ പള്ളിയിൽ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം കണിയാംകുന്ന് മണർകാട് കവല, കരോട്ടെ പള്ളി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്ക് ശേഷം മൂന്ന് കിലോമീറ്ററിലേറെ സഞ്ചിച്ചാണ് തിരകെ പള്ളിയിലെത്തുന്നത്. അംശ വസ്ത്രങ്ങളണിഞ്ഞ വൈദികർ വിശ്വാസികളെ ആശീർവദിക്കും.ജാതിമത ഭേദമെന്യേ പതിനായിരക്കണക്കിന് തീർഥാടകർ ആണ് ദൈവമാതാവിനോട് പ്രാർത്ഥിക്കാനും അനുഗ്രഹ സാക്ഷ്യങ്ങൾ പറയാനായി എത്തുന്നത്.

Next
This is the most recent post.
Previous
Older Post