കോട്ടയം: കോട്ടയത്ത് ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് കൂടുതൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും വിവരം. പ്രതി നടത്തിയ കൂടുതൽ തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷിച്ചു വരികയാണെന്ന് കോട്ടയം വെസ്‌റ്റ് എസ്‌എച്ച്‌ഒ അനൂപ് ജോസ് പറഞ്ഞു.

കളത്തിപ്പടി പാട്ടുകളത്തിൽ ആദിത്യൻ പി കിഷോറാ(21)ണ് പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ചേർത്തല സ്വദേശികളായ ദമ്പതികളെ ട്രാവൽ ഏജൻസിയിൽ നൽകിയ പണവും പാസ്‌പോർട്ടും വാങ്ങി നൽകാമെന്ന് പറഞ്ഞു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. ഇവരോട് ഇയാൾ ഐപിഎസ് ഉദ്യോഗസ്ഥൻ ആണെന്നാണ് പറഞ്ഞത്. കോട്ടയം എഎസ്‌പി ആണെന്നാണ് പ്രതി ദമ്പതികളോട് പറഞ്ഞിരുന്നത്.

പിന്നീട് സംശയം തോന്നിയ ദമ്പതികൾ കോട്ടയം ഡിവൈഎസ്‌പി ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു ഉദ്യോഗസ്ഥൻ ഇല്ലെന്ന് മനസ്സിലായത്. കോട്ടയം ഡിവൈഎസ്‌പി കെ ജി അനീഷിന്റെ നിർദേശപ്രകാരം കോട്ടയം വെസ്‌റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ചേർത്തല സ്വദേശികളായ ദമ്പതിമാരുടെ പക്കൽ നിന്നും ഇയാൾ 20000 രൂപ വാങ്ങിയിരുന്നു. ദമ്പതികൾക്കൊപ്പം ട്രാവൽ ഏജൻസിയിൽ ഇയാൾ എത്തുകയും ഏജൻസി ഒരു ലക്ഷം രൂപ തിരികെ നൽകുകയും ചെയ്തു. 4 ലക്ഷം രൂപയായി ഇസ്രായേൽ വിസ ലഭിക്കുന്നതിനായി ദമ്പതികൾ ട്രാവൽ ഏജൻസിക്ക് നൽകിയത്. ബാക്കി 3 ലക്ഷം രൂപ നൽകുമ്പോൾ തരാമെന്നു പറഞ്ഞു ഏജൻസി ഉടമയുടെ കാറും ഇയാൾ ബലമായി കരസ്ഥമാക്കുകയായിരുന്നു. പോലീസുകാരുടെ ഷൂസും ബെൽറ്റും പോലീസ് ജീപ്പിനും സ്റ്റേഷനുകൾക്കും മുൻപിൽ നിൽക്കുന്ന ഫോട്ടോകളും പോലീസ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് കാണിച്ചാണ് എല്ലാവരെയും ഇയാൾ ഐപിഎസ് ഉദ്യോഗസ്ഥൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചത്. അതേസമയം ഇയാൾ പല സ്റേഷനുകളിലുമെത്തി കേസുകളിൽ ഇടപെട്ടതായും സംശയമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ബാറിൽ തോക്ക് ചൂണ്ടിയതിന് നിലവിൽ പ്രതിയുടെ പേരിൽ കേസുണ്ട്. കൂടാതെ, കീഴ്‌വായ്‌പൂര് പൊലീസ് സ്‌റ്റേഷനിൽ തട്ടിപ്പ് കേസുമുണ്ട്. 2023 ബാച്ച് ബിഹാർ കേഡർ ഉദ്യോഗസ്ഥനായ ‘ആദിത്യൻ പി കെ ഐപിഎസ്’ എന്ന വ്യാജ പേരാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
