കോട്ടയം മണർകാട് രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്നു; ലൈസന്‍സ് റദ്ദാക്കി എക്‌സൈസ് മന്ത്രി.


മണർകാട്: കോട്ടയം മണർകാട് നിയമവിരുദ്ധമായി അതിരാവിലെ പ്രവര്‍ത്തിച്ച ബാര്‍ എക്‌സൈസ് മിന്നല്‍ പരിശോധന നടത്തി പൂട്ടിച്ചിരുന്നു. എന്നാൽ എക്‌സൈസ് രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

 

 സംഭവത്തിൽ കടുത്ത നടപടിയുമായി എക്‌സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ രാജ് റീഗല്‍ ബാറിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. വീഴ്ചവരുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫീല്‍ഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. വിഷയത്തില്‍ നടപടി സ്വീകരിച്ച് അടിയന്തരമായി അറിയിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോട്ടയം ജില്ലയിലെ ബാറുകള്‍ സംസ്ഥാനത്തെ മറ്റ് ബാറുകളുടെ സമയക്രമത്തിന് അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ എക്‌സൈസ് മന്ത്രി എം ലിജു വിമര്‍ശിച്ചിരുന്നു. അതിരാവിലെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന നിര്‍ദേശവും മന്ത്രി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ കോട്ടയം മണര്‍കാട് പ്രവര്‍ത്തിക്കുന്ന രാജ് റീഗല്‍ ബാറില്‍ പുലര്‍ച്ചെ എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ അഞ്ചുമണി മുതല്‍ ബാറില്‍ മദ്യ വില്പന നടത്തുന്നതായി കണ്ടെത്തുകയും അതിനെതുടര്‍ന്ന് ബാര്‍ പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ വൈകുന്നേരം വീണ്ടും എക്‌സൈസ് നിര്‍ദേശങ്ങള്‍ അവഗണിച്ച് ബാര്‍ തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ മന്ത്രി ബാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും അടച്ച ബാര്‍ വീണ്ടും തുറക്കാന്‍ കാരണം എക്‌സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിലയിരുത്തുകയും ചെയ്തു.