കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ഡി. മാവൂതു, സര്‍വകലാശാല ചാന്‍സലര്‍ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ സന്ദശിച്ചു. വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിലവാരം കൂടുതല്‍ ശക്തിപ്പെടുത്താനും ഉന്നത നിലവാരം ഉയര്‍ത്തിപ്പിടിക്കാനും ലോക്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കി. സര്‍വകലാശാലയുടെ ഭാവി വികസനത്തിനായുള്ള തന്‍റെ കാഴ്ചപ്പാടുകളും മുന്‍ഗണനകളും പ്രൊഫ. മാവൂതു ചാന്‍സലറുമായി പങ്കുവെച്ചു. സര്‍വകലാശാലയുടെ നിലവിലെ നേട്ടങ്ങളും വ്യവസ്ഥിതികളും നിലനിര്‍ത്തുന്നതിനും അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ചാന്‍സലര്‍ക്ക് ഉറപ്പുനല്‍കി. സര്‍വ്വകലാശാലയുടെ പ്രധാന കാമ്പസില്‍ പുതിയ സ്കൂളുകള്‍, ഡിപ്പാര്‍ട്ട്മെന്‍റുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളുടെ പ്രവേശന അനുപാതം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത വൈസ് ചാന്‍സലര്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി. ഭാരതീയ വിജ്ഞാന സമ്പ്രദായത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പഠനത്തിനും ഗവേഷണത്തിനുമായി ഊര്‍ജ്ജസ്വലമായ ഒരു അന്തരീക്ഷം കാമ്പസില്‍ സൃഷ്ടിക്കുമെന്നും ഇതിനായുള്ള പദ്ധതികള്‍ക്ക് ചാന്‍സലറുടെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
