കോട്ടയം: സൗദിയിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശികളായ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായി.

റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനി ആശാരിപ്പറമ്പിൽ വീട്ടിൽ തോമസ് മാത്യൂ- ആൻസി തോമസ് ദമ്പതികളുടെ മകൾ ലിധിയ തോമസ് (31), റിയാദിൽ ഡ്രൈവറായിരുന്ന കോട്ടയം കടയനിക്കാട് സ്വദേശി ഒലിക്കുന്നേൽ വീട്ടിൽ തോമസ് ജോസഫ്- മിനി തോമസ് ദമ്പതികളുടെ മകനായ ആൽബിൻ തോമസ് (33) എന്നിവരുടെ മൃതദേഹങ്ങളാണ് ഈ ആഴ്ച നാട്ടിലെത്തിക്കുന്നത്. കഴിഞ്ഞ മെയ് അഞ്ചിന് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ലിധിയ, റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മെയ് 20-നാണ് മരണത്തിനു കീഴടങ്ങിയത്. അന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം ശുമൈസിയിലെ സ്വന്തം ഫ്ലാറ്റിൽ തിരിച്ചെത്തിയ ആൽബിൻ അന്നുച്ചയോടെ ജീവനൊടുക്കുകയായിരുന്നു. ദമ്പതികൾ അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് പ്രവാസലോകത്തെ നടുക്കിയ ഈ ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. നിലവിൽ ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ മാത്യു ജോസഫ്, നാസർ കല്ലറ, ഷാജഹാൻ താജ് കോൾഡ് സ്റ്റോർ എന്നിവരാണ് നേതൃത്വം നൽകിയത്. ആൽബിന്റെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ 7.15-നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്ന് കൊണ്ടുപോകും. ഇത് രാത്രി 10.20-ഓടെ നെടുമ്പാശ്ശേരിയിലെത്തിക്കും. ലിധിയയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ 11-ന് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോകുക. വൈകീട്ട് 6.30-ന് മൃതദേഹം നെടുമ്പാശ്ശേരിയിൽ എത്തിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിക്കുകയായിരുന്നു ലിധിയ. രണ്ടു വർഷം മുമ്പാണ് ആൽബിൻ തോമസ് റിയാദിലെത്തിയത്. മകൾ സാറ ആൽബിൻ (6) നാട്ടിൽ ബന്ധുക്കളുടെ സംരക്ഷണയിലാണ്.
AI coloured Image
