കെ ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച മന്നം സമാജത്തിലെ കുട്ടികളെ തടഞ്ഞ വിദ്യാർത്ഥി സംഘടന നേതാക്കൾക്കെതിരെ ബാലാവകാശ നിയമപ്രകാരം കേ


പള്ളിക്കത്തോട്: കെ ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച മന്നം സമാജത്തിലെ കുട്ടികളെ തടഞ്ഞ വിദ്യാർത്ഥി സംഘടന നേതാക്കൾക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുക്കണം എന്ന് ബി ജെ പി മേഖല പ്രസിഡൻ്റ് എൻ.ഹരി പറഞ്ഞു.

 

 കെ ആർ നാരായണന്റെ നാമധേയത്തിലുള്ള കോട്ടയം തെക്കുംതലയിലുള്ള ദേശീയ ചലച്ചിത്ര ഇൻസ്റ്റ്യൂട്ടിലേക്ക് മുൻകൂർ അനുമതിയോടെ അവധിക്കാല പഠന യാത്ര നടത്തിയ മന്നം ബാലസമാജത്തിലെ കുട്ടികളെ ഇറക്കിവിട്ട് അവഹേളിച്ച സംഭവത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് മനോവേദന ഉണ്ടാകുന്ന രീതിയിൽ പെരുമാറിയ വിദ്യാർത്ഥി സംഘടന നേതാക്കൾക്കെതിരെ ബാല നീതി ബാലാവകാശ നിയമപ്രകാരം കേസെടുക്കണം. ഇത്തരം പ്രതിഷേധങ്ങൾ ബാലാവാകാശത്തിന്റെ നഗ്നമായ ലംഘനമാണ്. പാമ്പാടി 215 -ാം നമ്പർ കരയോഗത്തിനു കീഴിലെ ബാലസമാജത്തിലെ കുട്ടികളെയാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സംഘടിതമായി എത്തി മോശമായി പെരുമാറുകയും സ്ഥാപനം ഡയറക്ടറോട് കയർക്കുകയും ചെയ്തത്. സ്ഥാപനത്തിലെത്തിയ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിന് തയ്യാറെടുക്കുമ്പോഴാണ് പുരോഗമന വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികൾ എന്ന് അവകാശപ്പെടുന്നവർ എത്തി തടസവാദമുന്നയിച്ചത്. ചലച്ചിത്ര ലോകത്തെക്കുറിച്ച് വിജ്ഞാനം പകരുന്ന ക്ലാസ് ആണ് ക്രമീകരിച്ചിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശന പരിപാടിയുടെ ഭാഗമായിട്ടുള്ളതാണ് ഈ ക്ലാസ്. മുൻകൂർ അനുമതിയും പ്രവേശന ഫീസും നൽകി എത്തിയ കുട്ടികളോട് സാമുദായിക സംഘടനയുടെ നിറം നോക്കിയാണ് ഇത്തരത്തിലുള്ള പ്രതിഷേധം നടത്തിയതെന്ന് വളരെ വ്യക്തമാണ്. നാളിതുവരെ ഇല്ലാത്ത ഒരു സംഘടിത നീക്കത്തിന് പുരോഗമന വിദ്യാർത്ഥി സംഘടന ഇപ്പോൾ തയ്യാറായത് തന്നെ ദുരൂഹമാണ് എന്നും എൻ ഹരി പറഞ്ഞു. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് സന്ദർശനത്തിന് എത്തിയത്.