കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബസേലിയോസ് കോളജിലെ സ്‌ട്രോംഗ് റൂം പരിസരത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ സിഎപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടിയെന്ന മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

സ്‌ട്രോംഗ് റൂമിന്റെ താക്കോലുകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്‍റെ പൊതു നീരീക്ഷകര്‍ക്കൊപ്പമാണ് താന്‍ സ്ഥലത്തെത്തിയതെന്ന് കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടങ്ങള്‍ പാലിച്ച് നിരീക്ഷകരുടെയും വരണാധികാരിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെയും സാന്നിധ്യത്തില്‍ തികച്ചും സുതാര്യമായാണ് വിഷയം പരിഗണിച്ചത്.

ഒരു ഘട്ടത്തിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുകയോ സൂരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളും പൊതുജനങ്ങളും അടിസ്ഥാനമില്ലാത്ത വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സ്‌ട്രോംഗ് റൂം പരിസരത്ത് സുരക്ഷാ സേന തോക്കു ചൂണ്ടിയെന്ന രീതിയിലുള്ള വാർത്തകൾ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലടക്കം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ പ്രതികരണം.
