കോട്ടയം മെഡിക്കൽ കോളജിലെ അരുണിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം,കൃഷ്‌ണലാലിന്റെ ഹൃദയം ഇനി കുമരകം സ്വദേശിയായ അരുണിൽ തുടിക്കും, കുടുംബത്തെ ചേർത്തു പിടിച


കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ അരുണിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം,കൃഷ്‌ണലാലിന്റെ ഹൃദയം ഇനി അരുണിൽ തുടിക്കും. കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു മെഡിക്കൽ കോളജിലെ പന്ത്രണ്ടാമത് ഹൃദയ മാറ്റ ശസ്ത്രക്രിയയാണ് കഴിഞ്ഞത്. 

 

 തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണലാൽ (33) ന്റെ ഹൃദയമാണ് ഹൃദ്രോഗത്തോട് പൊരുതി ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ അരുൺ ഷാജി സ്വീകരിച്ചത്. ഡോ. ടി. കെ ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ജയകുമാറുമായി സംസാരിച്ചു എന്നും അരുണിന്റെ ശസ്ത്രക്രിയ വിജയകരമായി എന്നാണ് അദ്ദേഹം പങ്കുവെച്ച വിവരം എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. അരുണിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു ആദ്യം മുതൽ അവസാനം വരെ എല്ലാ ആവശ്യങ്ങൾക്കും ഒരു കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്നയാളാണ് മന്ത്രി വി എൻ വാസവൻ. എയർ ആംബുലന്സിലാണ് തിരുവനന്തപുരത്തു നിന്നും ഹൃദയം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ എത്തിയത്. ഇവിടെ നിന്നും റോഡ് മാർഗ്ഗം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച ഉടനെ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു. കുമരകം സ്വദേശിയായ കുന്നത്തുകളത്തിൽ അരുൺ ഷാജി 1997 മുതൽ ഹൃദയസംബന്ധമായ രോഗബാധിതനായിരുന്നു. രണ്ട് തവണ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും സുഖം പ്രാപിക്കാഞ്ഞതിനാൽ ഹൃദയം മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. അരുണിന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ ഫണ്ട് ശേഖരണം നടത്തിയിരുന്നു. മന്ത്രി വി എൻ. വാസവൻ നേരിട്ട് ഇതിന് മുൻകൈ എടുക്കുകയും ആദ്യ സംഭാവനയായി 50,000 രൂപ നൽകുകയും ചെയ്‌തു. നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്താൽ 14 ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്.

Next
This is the most recent post.
Previous
Older Post