കത്തോലിക്കാ സഭയ്‌ക്കെതിരായ പുതുനേതാക്കളുടെ പരാമര്‍ശം, ബി.ജെ.പി. നിലപാട് വ്യക്തമാക്കണം: ഫ്രാന്‍സിസ് ജോര്‍ജ്.


കോട്ടയം: കത്തോലിക്കാ സഭയ്ക്കും സഭാ മേലദ്ധ്യക്ഷന്‍മാര്‍ക്കുമെതിരേ ബി.ജെ.പി.യിലെ പുതുയുഗ നേതാക്കളായ പി.സി. ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പരാമര്‍ശത്തില്‍ ബി.ജെ.പി.സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി.

 

 ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പുതുയുഗ നേതാക്കള്‍ കത്തോലിക്കാ സഭയ്‌ക്കെതിരേ തിരിഞ്ഞിരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ മറ്റ് എത് ആളുകളെയും പോലെ ബിഷപ്പുമാര്‍ക്കും അവകാശം ഉണ്ട്. ഇതിന്റെ പേരില്‍ ബിഷപ്പുമാരെ വേട്ടയാടാനുള്ള ശ്രമം കേരള സമൂഹം അംഗീകരിക്കില്ല.

 

 ഞങ്ങളോടൊപ്പം നിന്നില്ലെങ്കില്‍ ഞങ്ങള്‍ക്കും വേണ്ടന്ന പുതുനേതാക്കളുടെ പ്രസ്താവന അവജ്ഞയോടെ മാത്രമേ കാണാന്‍ കഴിയൂ. എഫ്.സി.ആര്‍.ഐ. ഭീഷണി മുഴക്കി കത്തോലിക്കാ സഭയെ നിശബ്ദമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കില്‍ അത് ഇവിടെ വിലപ്പോകില്ലെന്ന് എം.പി പറഞ്ഞു. പാര്‍ലമെന്റ് സിറ്റില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തുന്നതിനെ ഇന്ത്യാ മുന്നണി എതിര്‍ക്കുന്നില്ല. എന്നാല്‍ ബി.ജെ.പി.ക്ക് സ്വാധീനമുള്ള വടക്കേ ഇന്ത്യയില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് വനിതാ സംവരണംകൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയാണ് ഇന്ത്യ മുന്നണി എതിര്‍ക്കുന്നത്. നിലവിലുള്ള സീറ്റുകളില്‍ തന്നെ വനിതാസംവരണം കൊണ്ടുവരണമെന്നാണ് ഇന്ത്യ മുന്നണി ആവശ്യപ്പെടുന്നത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് ഇന്ത്യാ മുന്നണി വനിതാസംവരണത്തെ എതിര്‍ക്കുകയാണെന്ന ബി.ജെ.പി. പ്രചരണം തെറ്റിദ്ധരിപ്പിക്കാനാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. യു.ഡി.എഫ്. വലിയ വിജയം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടും. 2018-ലെ പ്രളയം മനൃഷ്യ നിര്‍മിതമായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതേപ്പറ്റി അന്വേഷണം നടത്തുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.