നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂർത്തിയായി, ജില്ലയില്‍ പോളിംഗ് ജോലിക്ക് 10404 ജീവനക്കാരെ തെരഞ്ഞെടുത്തു.


കോട്ടയം: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ജോലിക്കുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയാണ് ഓണ്‍ലൈന്‍ റാന്‍ഡമൈസേഷനിലൂടെ 10404 ഉദ്യോസ്ഥരെ തെരഞ്ഞെടുത്തത്.

 

 ഇതില്‍ 2601 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരും  ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 5202 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. ഇവരില്‍  6528 പേര്‍ സ്ത്രീകളും 3876 പേര്‍ പുരുഷന്‍മാരുമാണ്. ആവശ്യമുള്ളതിനേക്കാള്‍ 45 ശതമാനം പേരെ കൂടുതലായി ഉള്‍പ്പെടുത്തിയതാണ് ആദ്യഘട്ട ലിസ്റ്റ്. രണ്ടാം ഘട്ടത്തില്‍ ഇതില്‍ 20 ശതമാനം പേരെ ഒഴിവാക്കും. ഓര്‍ഡര്‍  സോഫ്റ്റ് വെയറിലൂടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുംതാലൂക്ക് തലങ്ങളില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഓഫീസ് മേധാവികള്‍  തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓര്‍ഡര്‍ എന്ന സൈറ്റില്‍ നിന്ന്  ഡൗണ്‍ലോഡ് ചെയ്ത് ജീവനക്കാര്‍ക്കു കൈമാറണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. കളക്ട്രേറ്റില്‍ നടന്ന റാന്‍ഡമൈസേഷനില്‍  അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫ്, തെരഞ്ഞടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.ആര്‍. ധനേഷ്  എന്നിവര്‍ പങ്കെടുത്തു.