കോട്ടയം: സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു.

ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽകുന്ന ഭയാനകമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കി കഴിഞ്ഞു. അതിലുള്ള ഭീതിയാണ് കഴിഞ്ഞദിവസം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്. ജോസ് കെ മാണിയുടെ തട്ടകമായ പാലായിൽ തന്നെ നടന്ന ചടങ്ങിലാണ് ബിഷപ്പ് തൻറെ ആശങ്ക പങ്കുവെച്ചത്. ഇതിനുമുമ്പ് ലൗജിഹാദിലും ബിഷപ്പ് തൻ്റെ സാമൂഹ്യപ്രതിബദ്ധതയുള്ള സങ്കടം പുറത്തു പ്രകടിപ്പിച്ചപ്പോൾ വാൾ ഓങ്ങാൻ ആണ് ഭരണകക്ഷി ശ്രമിച്ചത് എന്നും എൻ ഹരി പറഞ്ഞു. അന്നും മൗനത്തിൻ്റെ കരിമ്പടത്തിൽ ആയിരുന്നു ജോസ് കെ മാണിയും കൂട്ടരും. മദ്യശാലകൾ ഒന്നും അനുവദിക്കില്ലെന്ന് പറഞ്ഞ് അധികാരമേറിയ ഇടതു സർക്കാർ 29 ൽ നിന്ന് ആയിരത്തിലധികം ബാറുകളാണ് സംസ്ഥാനത്ത് അനുവദിച്ചത്. കൂടാതെ മാരക രാസ ലഹരിയും സമൂഹത്തെ വിഴുങ്ങുന്നു. ഇക്കാര്യത്തിലുള്ള കടുത്ത ആശങ്കയാണ് ബിഷപ്പ് വീണ്ടും വീണ്ടും പ്രകടിപ്പിക്കുന്നത്. സാമൂഹ്യ നന്മ മാത്രം കരുതുന്ന ആത്മീയ അധ്യക്ഷൻമാരുടെ ആശങ്ക പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ കക്ഷി നേതാക്കന്മാർക്ക് ബാധ്യതയുണ്ട്. ജനാഭിപ്രായമാണ് ആത്മീയ ആചാര്യന്മാർ പരസ്യമായി പ്രകടിപ്പിക്കുന്നത്. അതിനോട് പോലും മുഖം തിരിക്കുന്ന കേരള കോൺഗ്രസ് എം പോലുള്ള പ്രസ്ഥാനങ്ങളുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണ് എന്നും എൻ ഹരി പറഞ്ഞു. പിതാവിന്റെ ആശങ്കയിൽ പ്രതികരിക്കാനും നടപടിയെടുക്കാനും കേരള കോൺഗ്രസ് എം തയ്യാറാകണം. കേരളത്തിൽ ലഹരി പിടിമുറുക്കി കഴിഞ്ഞു. അതിനൊപ്പമാണ് മദ്യശാലകളുടെ വ്യാപനം. ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും വളരെ സമീപത്ത് വരെ മദ്യശാലകൾ തുറന്നുകഴിഞ്ഞു. ഇനി പെട്ടിക്കടയിലും മദ്യം ലഭിക്കുന്ന നാളുകൾ ആവും വരുക. സമൂഹത്തോട് കടപ്പാടുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കൈയും കെട്ടിനിൽക്കാൻ കഴിയില്ല എന്നും എൻ ഹരി പറഞ്ഞു.
