പാലാ: സാമ്പത്തിക കെടുകാര്യസ്ഥതയെ തുടർന്ന് നാനൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ അടച്ചു പൂട്ടിയതായും നിക്ഷേപകർക്ക് പണം കൊടുക്കാൻ കഴിയാത്ത നിലയിൽ ഇടതു വലതുപക്ഷ നേതാക്കൾ സഹകരണ ബാങ്കുകളെ കൊള്ളയടിച്ചിരിക്കുകയുമാണന്ന് ബിജെപി നേതാവും മുൻ എം എൽ എ യുമായ പി സി ജോർജ്.

സഹകരണ ബാങ്കിലെ നിക്ഷേപകരുടെ സുരക്ഷക്കായി നിക്ഷേപ സഹകരണ ഫണ്ടിൽ സൂക്ഷിച്ചിട്ടുള്ള 1200 കോടി രൂപയും സർക്കാർ ഫണ്ടും ഉപയോഗിച്ച് നിക്ഷേപകരുടെ തുക തിരികെ നൽകനുള്ള മര്യാദ സർക്കാർ കാണിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകൾ സംരക്ഷിക്കുക, സഹകരണ നിക്ഷേപങ്ങൾ സുരക്ഷിതമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ കുരിശുപള്ളി കവലയിൽ അഞ്ചുദിവസമായി തുടർന്നുപോരുന്ന റിലേ സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴതടിയൂർ, മൂന്നിലവ്, കടനാട്, വലവൂർ, പൂഞ്ഞാർ, ഈരാറ്റുപേട്ട തുടങ്ങിയ പാലാ മേഖലയിലെ നിരവധി സഹകരണ ബാങ്കുകളാണ് ഭരണസമിതികളുടെ കെടുകാര്യസ്ഥതയെ തുടർന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാതെ തകർച്ചയിലായത്. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും അനേകരുടെ കണ്ണീര് വീണ സഹകരണ ബാങ്കുകൾ നേർവഴിക്ക് നടത്താൻ സർക്കാർ തയ്യാറാവണം എന്നും പിസി ജോർജ് ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങളിൽ തന്റെ പരിപൂർണ്ണ പിന്തുണ നിക്ഷേപകർക്ക് പിസി ജോർജ് ഉറപ്പു കൊടുത്തു.
