കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചു: ഫ്രാൻസിസ് ജോർജ് എം.പി.


കോട്ടയം: ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന ഒരു പദ്ധതി പോലും അനുവദിക്കാൻ തയ്യാറാകാത്തെ കേന്ദ്ര ബജറ്റിൽ വീണ്ടും സംസ്ഥാനത്തെ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.

 

 ബജറ്റിൽ പ്രഖ്യാപിച്ച 7 ഹൈസ്പീഡ് റയിൽ കോറിഡോറിൽ കേരളം ഇല്ല. മുംബൈ കന്യാകുമാരി ഹൈസ് സ്പീഡ് റയിൽ എന്നത് കേരളത്തിൻ്റെ ദീർഘകാല ആവശ്യമാണ്. ഇതും പരിഗണിച്ചില്ല, എയിംസ് സംബന്ധിച്ച പ്രഖ്യാപനളും നടപ്പിലായില്ല എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വിവിധ പദ്ധതികൾക്കായി അനുവദിച്ചു വന്നിരുന്ന ഗ്രാൻ്റുകളും വെട്ടി കുറച്ചിരിക്കുകയാണ്. ഇത് വലീയ തോതിൽ ഈ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു. ഭക്ഷ്യ,ആരോഗ്യ, വളം സബ്സിഡികളിൽ വരുത്തിയ കുറവ് ജനജീവിതത്തെ സാരമായി ബാധിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിൽ വരുത്തിയിരിക്കുന്ന കുറവ് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. കേരളത്തിൻ്റെ കാർഷിക മേഖലയോട് ഇത്രയേറെ അവഗണ കാണിച്ച ബജറ്റ് ഇതിന് മുൻപുണ്ടായിട്ടില്ല. റബ്ബറിന് വിലസ്ഥിരതാ ഫണ്ട് ഇനത്തിൽ 1000 കോടി രൂപ ചോദിച്ചത് കണ്ടില്ലന്ന് നടിക്കുകയാണ്. റബ്ബറിനെ കുറിച്ച് പരാമർശം പോലും  ബജറ്റിൽ ഇല്ല. ആയുർവേദ ചികിൽസയെ പ്രോൽസാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി 3 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് ആയുർവേദ പ്രഖ്യാപിച്ചങ്കിലും ആയുർവേദത്തിൻ്റെ നാടായ കേരളത്തിൽ ഒന്നു പോലും അനുവദിച്ചിട്ടില്ല. കോട്ടയത്തിൻ്റെ റയിൽവേ വികസന രംഗത്ത് ആവശ്യപ്പെട്ട കാര്യങ്ങൾ ഒന്നു പോലും പരിഗണിച്ചില്ലന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം അടക്കമുള്ള നിരവധി റയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി തയ്യാറാക്കിയ പദ്ധതികൾ ഒന്നു പോലും ബജറ്റിൽ അംഗീകരിച്ചില്ലന്ന് അദ്ദേഹം പറഞ്ഞു. തീരദേശത്ത് നാളികേരം , കൊക്കോ, ചന്ദനം, കശുവണ്ടി എന്നിവയെ പ്രോൽസാഹിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത് യാഥാർഥ്യ ബോധത്തോടെ അല്ല. ഇതിൽ പറഞ്ഞിരിക്കുന്നവയിൽ തീരദേശത്ത് തെങ്ങ് കൃഷി മാത്രമേ ചെയ്യുവാൻ സാധിക്കുകയുള്ളു. ഇത് മനസ്സിലാക്കാതെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.