സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു, പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കും, മന്ത്രിസഭ അംഗീകാരം നൽകി.


കോട്ടയം: സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയാതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും. 27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ വികസന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കിഫ്ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ പദ്ധതിച്ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രത്തിന്റെ നിർബന്ധ ബുദ്ധി നമ്മുടെ വികസന സ്വപ്നങ്ങളുടെ ചിറകരിയുകയാണ്. ശബരിപാതയുടെ കാര്യത്തിലും ഇതേ അവസ്ഥ തുടർന്നതിനാലാണ് പകുതി വിഹിതം സർക്കാർ ഏറ്റെടുക്കുന്നത്. മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്ന ഈ പദ്ധതി എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. കേരളത്തിന്റെ സമഗ്രപുരോഗതിക്ക് ഊർജ്ജമാകുന്ന എല്ലാ പശ്ചാത്തല പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായി ഇടപെടുകയാണ് എൽഡിഎഫ് സർക്കാർ. ശബരിപാതയുടെ പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാനായി മന്ത്രിസഭ എടുത്ത തീരുമാനം ഈ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.