കോട്ടയം ജില്ലയിൽ 143 പേര്‍ക്ക് കൂടി പട്ടയം നല്‍കി! സര്‍ക്കാര്‍ പാവപ്പെട്ടവരെ ചേര്‍ത്തു പിടിച്ചു: മന്ത്രി വി.എന്‍. വാസവന്‍.


ചങ്ങനാശ്ശേരി: വിശാല കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും സാന്ത്വനം പകരാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നതെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

 

 ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനവും പട്ടയവിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ദുരിതത്തിലും സാധാരണക്കാരെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാരിനായി. രണ്ടര ലക്ഷത്തോളം പട്ടയങ്ങളും ലൈഫ് പദ്ധതിയിലൂടെ അഞ്ചു ലക്ഷത്തിലധികം വീടുകളും നല്‍കാന്‍ സാധിച്ചത് നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മാത്യൂസ് ജോര്‍ജ്, മുരളീധരന്‍ നായര്‍, കെ. രഞ്ജിത്ത്, എന്‍.ഡി. ബാലകൃഷ്ണന്‍, അഡ്വ. ജി. രാധാകൃഷ്ണന്‍, എ.ഡി.എം എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍) ഷാഹിന രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 20 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍ ഉള്‍പ്പെടെ 143 പേര്‍ക്കാണ് വ്യാഴാഴ്ച പട്ടയം നല്‍കിയത്. ചങ്ങനാശേരി- 63,കാഞ്ഞിരപ്പള്ളി -35, വൈക്കം-13, മീനച്ചില്‍ -8, കോട്ടയം -4 എന്നിങ്ങനെയാണ് വ്യാഴാഴ്ച വിതരണം ചെയ്ത ഞങ്ങളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.