കോട്ടയം: സെക്യൂരിറ്റിയായി നൽകിയ ബ്ലാങ്ക് ചെക്ക് ലീഫിൽ ചിട്ടി കാലാവധി പൂർത്തിയായ ശേഷം തുക പിൻവലിച്ച ശ്രീ ഗോകുലം ചിറ്റ്സിനോട് തുക തിരികെ നൽകാൻ ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഏറ്റുമാനൂർ സ്വദേശിയായ റെജിമോൻ പോർത്താസിസ് നൽകിയ പരാതിയിലാണ് ഉത്തരവ്.

2019 ജൂൺ 13ന് ചിട്ടി പിടിച്ചപ്പോൾ സെക്യൂരിറ്റിയായി നൽകിയ ബ്ലാങ്ക് ചെക്ക് ഉപയോഗിച്ച് അഞ്ചു വർഷത്തിനുശേഷം അനധികൃതമായി 14,995 രൂപ പിൻവലിച്ചതിനാണ് പരാതിക്കാരൻ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ചിട്ടി 2019 സെപ്റ്റംബർ 12ന് അവസാനിപ്പിക്കുകയും എല്ലാ ബാധ്യതയും പരാതിക്കാരൻ തീർക്കുകയും പാസ് ബുക്കിൽ ആവശ്യമായ എൻട്രികൾ വരുത്തുകയും ചെയ്തുവെന്ന് പരാതി പരിശോധിച്ച കമ്മീഷൻ കണ്ടെത്തി. 2024 മേയ് 16ന് യാതൊരുവിധ നോട്ടീസും നൽകാതെ ചെക്ക് ഉപയോഗിച്ച് അനധികൃതമായി തുക പിൻവലിച്ചത് 1982ലെ ചിട്ടി ഫണ്ട് നിയമത്തിന് എതിരാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരന് സാമ്പത്തിക നഷ്ടവും മാനസികവ്യഥയും ഉണ്ടായതായി കണ്ടെത്തിയ കമ്മീഷൻ 14,995 രൂപ 2024 മേയ് 16 മുതൽ ഒൻപതു ശതമാനം പലിശ സഹിതം തിരികെ നൽകാൻ ഉത്തരവിട്ടു. മാനസിക ക്ലേശത്തിന് 10,000 രൂപയും കോടതി ചെലവ് ഇനത്തിൽ 5000 രൂപയും നൽകണമെന്നും അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷന്റെ ഉത്തരവിലുണ്ട്.

