കാഞ്ഞിരപ്പള്ളി: തലേന്ന് രാത്രി ഇൻഷുറൻസ് തീർന്ന കാറിടിച്ച് കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കാറുടമയായ വീട്ടമ്മയും മകനും ചേർന്ന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2023 മാർച്ച് 27ന് വൈകിട്ട് 4.25നാണ് അപകടം.

കോട്ടയം-കുമളി എൻഎച്ച് 183 റോഡിൽ കാഞ്ഞിരപ്പള്ളിയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് ഓടിച്ചുവന്ന കാർ കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് മുൻപിൽ എത്തിയപ്പോൾ എതിരേവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. കോട്ടയം നട്ടാശ്ശരി എസ് എച്ച് മൗണ്ട് ഞണ്ടുപറമ്പിൽ അനന്തു കെ വേണു(19) ബൈക്കിൽനിന്ന് റേഡിലേക്ക് തെറിച്ചുവീണു തലയിടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു. തലേദിവസം അർധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ കമ്പനിയിൽ കാറിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തിൽ കൊഴിയാത്താനത്ത് സമീർ മൻസിലിൽ ബിനീതയുടെ കാർ ഓടിച്ചിരുന്നത് 19 വയസ്സുള്ള മകൻ നബീൽ ബഷീർ ആയിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർചെയ്ത കേസിൽ, അനന്തുവിന്റെ മാതാപിതാക്കൾ നഷ്‌ടപരിഹാരത്തിനായി കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഹർജിക്കാർക്കുവേണ്ടി അഡ്വ. വി ബി ബിനു കോടതിയിൽ ഹാജരായി. കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബുണൽ ജഡ്ജി എസ്.സുഭാഷ് ആണ് വിധി പറഞ്ഞത്. കൃത്യസമയത്ത് വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുക എന്നത് എത്രമാത്രം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു.

