കോട്ടയം: റബ്ബർ മേഖലയുടെ വിജയം എന്നത് കർഷകരുടെ വിജയമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ റബ്ബർ ബോർഡിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗിൻ്റെ (എൻഐആർടി) രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവജനങ്ങൾ താല്പര്യത്തോടെ റബ്ബർ മേഖലയിലേക്ക് വരുന്നതായും കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി. റബ്ബർ കൃഷി സംവിധാനം ആധുനികമായി മാറിയതായും അദ്ദേഹം പറഞ്ഞു. റബ്ബറുത്പന്ന നിർമാണ മേഖലയിലെ സംസ്കരണ യൂണിറ്റുകളിൽ കേരളം മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പസിലെ സ്മാരകവും ജോർജ്ജ് കുര്യൻ അനാച്ഛാദനം ചെയ്തു. എൻഐആർടിയുടെ മുൻ ഡയറക്ടർമാരെ ചടങ്ങിൽ ആദരിച്ചു. റബ്ബർ മാസികയുടെ വജ്ര ജൂബിലിയുമായി ബന്ധപ്പെട്ട മത്സര വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് സുവനീറും, ലോഗോയും പ്രകാശനം ചെയ്തു. ചടങ്ങിൽ, റബ്ബർ ബോർഡും നാഗാലാൻഡ് ഗവൺമെൻ്റിൻ്റെ എൽആർഡിയും തമ്മിൽ ധാരണാ പത്രം ഒപ്പ് വച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ, റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം വസന്തഗേശൻ ഐആർഎസ്, പ്രിയ വർമ്മ എച്ച്, ഡയറക്ടർ (പരിശീലനം),മുൻ ഡയറക്ടർ (ഗവേഷണം) ഡോ.എൻ എം മാത്യു, മുൻ ആർപിസി ഡോ.എ.കെ.കൃഷ്ണകുമാർ, കുസാറ്റ് പി എസ് ആർ ടി വകുപ്പ് മേധാവി പ്രൊഫ. ഷൈലജ ജിഎസ്, ആർപിസി ഡോ.സിജു ടി, ഡയറക്ടർ (ഗവേഷണം) ഡോ.എ.എസ്. ദേബബ്രത റേ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
