'എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിച്ചു': സുകുമാരൻ നായർ.


ചങ്ങനാശ്ശേരി: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യ പിൻമാറ്റത്തില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു- സുകുമാരൻ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍എസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ട എന്ന് തീരുമാനിച്ചതെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍, പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി.

 

 വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുകുമാരൻ നായറുടെ പ്രതികരണം. ഐക്യം വേണമെന്ന് ആവിശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. പിന്നാലെ തുഷാറും വിളിച്ചു. മൂന്ന് ദിവസത്തിനകം വരാം എന്നാണ് പറഞ്ഞത്. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്. തുഷാറിനെ തിരിച്ച് വിളിച്ചു താങ്കൾ എന്‍ഡിഎ നേതാവ് അല്ലേ എന്ന് ചോദിച്ചു. നിങ്ങൾക്ക് എങ്ങനെ ഐക്യ ചർച്ചയ്ക്ക് സാധ്യമാകും എന്ന് തുഷാറിനോട് ചോദിച്ചു. ഐക്യം ഒരു കെണി ആണെന്ന് തോന്നി, ആ കെണിയിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ഡയറക്ടർ ബോർഡ്‌ വേഗം വിളിച്ചു ചേർത്തത് ഞാൻ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും പിന്തുണക്കുകയായിരുന്നു. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിക്കെതിരായ വിമർശനങ്ങളെ എതിർത്ത് അദ്ദേഹത്തെ പിന്തുണച്ചപ്പോഴാണ് വെള്ളാപ്പള്ളി ഫോണിൽ സംസാരിച്ചത്. വെള്ളാപ്പള്ളി നടേശന് ബഹുമതി പ്രഖ്യാപിച്ചതും ചർച്ചയ്ക്കായി ബിജെപി നേതാവായ മകനെ അയച്ചതും ഈ ഐക്യത്തിന് പിന്നിൽ ചില രാഷ്ട്രീയ ഇടപാടുകൾ ഉണ്ടെന്ന സംശയമുണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ഈ നീക്കത്തിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ആഗ്രഹിച്ചിരുന്നെങ്കിൽ പത്മഭൂഷൺ ഉൾപ്പെടെയുള്ള ബഹുമതികളും സ്ഥാനമാനങ്ങളും പണ്ടേ എളുപ്പത്തിൽ നേടിയെടുക്കാൻ തനിക്ക് സാധിക്കുമായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.