തിരുവനന്തപുരം: ബ്രേക്ക്ഫാസ്റ്റും ഡിന്നറും ലഘുഭക്ഷണവും ചിക്കന്‍ ലോലിപോപ്, ബ്രോസ്റ്റഡ് ചിക്കന്‍, നഗ്ഗറ്റ്‌സ് എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന ചിക്കന്‍ വിഭവങ്ങളും ലഭ്യമാക്കുന്ന കുടുംബശ്രീ 'മീറ്റ് പോയിന്റ്' ടേക്ക് എവേ കൗണ്ടറുകള്‍ക്ക് തുടക്കം. ആദ്യഘട്ടത്തില്‍ 50 ടേക്ക് എവേ കൗണ്ടറുകള്‍ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

 

 ഇതുവരെ 24 കൗണ്ടറുകള്‍ വിവിധ ജില്ലകളിലായി ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കുന്നുകുഴി മുളവന ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി നിര്‍വഹിച്ചു. ധനശ്രീ അയല്‍ക്കൂട്ട അംഗവും സംരംഭകയുമായ ആരോഗ്യ മേരിയാണ് മുളവന ജംഗ്ഷനില്‍ ആരംഭിച്ച ടേക്ക് എവേ കൗണ്ടറിന്റെ സംരംഭക. ഭക്ഷ്യവിഭവങ്ങളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലടക്കം ഏകീകൃകത മാതൃകയിലാണ് ടേക്ക് എവേ കൗണ്ടറുകള്‍ ആരംഭിക്കുന്നത്. തെരഞ്ഞെടുത്ത കുടുംബശ്രീ കഫേ/കാന്റീന്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് പ്രാരംഭഘട്ടത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പരിശീലനം നല്‍കിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇരുനൂറിലേറെ വനിതകള്‍ക്ക് സുസ്ഥിരതൊഴിലും വരുമാനവും ലഭിക്കും. സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം, സി.ഡി.എസ് അധ്യക്ഷ വിനീത, കുടുംബശ്രീ പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ്. ജി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് ഷാന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഷൈജു ആര്‍.എസ്, അഞ്ജിമ സുരേന്ദ്രന്‍ സി, അഖിലേഷ് എ, ജില്ലാ പ്രോഗ്രാം മാനേജര്‍ നവജിത്ത് എന്നിവര്‍ പങ്കെടുത്തു.