മണിമല: മണിമല കറിക്കാട്ടൂരിൽ വീട്ടിൽ ഊണ് കേന്ദ്രത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 38 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. വീടിന്റെയും കടയുടെയും പലഭാഗങ്ങളിലായി ഒളിപ്പിച്ചുവെച്ച അരലിറ്ററിന്റെ 76 കുപ്പി മദ്യമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കറിക്കാട്ടൂർ സ്വദേശി വി.എസ്. ബിജുമോനെ എക്സൈസ് ഇൻസ്‌പെക്ടർ കെ.എച്ച്. രാജീവ് അറസ്റ്റ് ചെയ്തു. ഡ്രൈഡേ ആയതിനാൽ, പുതുവർഷ ദിനത്തോട് അനുബന്ധിച്ച് ഇരട്ടി ലാഭത്തിൽ വില്പന നടത്താൻ മദ്യം ശേഖരിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മണിമല വിദേശമദ്യശാലയിൽ നിന്നുമാണ് മദ്യം വാങ്ങി അനധികൃത വിൽപന നടത്തുന്നത്. സർക്കാർ മദ്യവിതരണശാലയിൽ നിന്നും പലതവണകളിലായി മദ്യം വാങ്ങിച്ച് വീട്ടിൽ ശേഖരിച്ച് കമ്മിഷൻ വ്യവസ്ഥയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും ആണ് നൽകിയിരുന്നത്. വീടിന്റെ മുകളിലത്തെ നിലയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ കൂടുതലും. കണ്ടെടുത്ത മദ്യക്കുപ്പികൾ രണ്ട് ചാക്കിലാക്കി സീൽ ചെയ്തു. ബിജുവിനെ കാഞ്ഞിരപ്പള്ളി കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് അഷ്‌റഫ്, പ്രിവന്റിവ് ഓഫീസർമാരായ വി.എസ്. ശ്രീലേഷ്, മാമൻ ശാമുവേൽ, പി.ആർ. രതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.വി. പ്രശോഭ്, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജലി കൃഷ്ണ, ഡ്രൈവർ ഒ.എ. ഷാനവാസ് എന്നിവർ പങ്കെടുത്തു.
Representative image
