എരുമേലി: എരുമേലിയിൽ അയ്യപ്പഭക്തരുമായി എത്തിയ തീർത്ഥാടക വാഹനത്തിലെ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശി പ്രശാന്ത് (28) നെയാണ് പൊലീസ് സ്റ്റേഷൻ സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൻ്റെ പിൻഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. മുഖത്തും തലയ്ക്കും മുറിവുകളുണ്ട്. ഫോറൻസിക് വിഭാഗം പരിശോധന നടത്തി. പാർക്കിംഗ് ഗ്രൗണ്ടിൽ ഉള്ള മറ്റൊരു ബസിലെ ഡ്രൈവറും രണ്ട് സ്വാമിമാരും പോലീസ് കസ്റ്റഡിയിലാണ്. ചെന്നൈ അടയാറിൽ നിന്നെത്തിയ വാഹനത്തിലെ ഡ്രൈവറുമായി മരണപ്പെട്ട പ്രശാന്ത് ഉച്ചയ്ക്ക് ഒരു മണിയോടെ തർക്കം നടന്നിരുന്നു. ഉച്ചകഴിഞ്ഞു മൂന്നരയോടെ ബസിൻ്റെ പിന്നിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഈ സമയം തീർത്ഥാടകർ പേട്ടതുള്ളലിനായി പോയതോടെ എന്താണ് സംഭവിച്ചതെന്ന് കണ്ടില്ല. ഗ്രൗണ്ടിലെ കടയിൽ നിന്നുള്ള സിസിടിവി ദൃശ്യം പൊലീസ് എടുത്തിട്ടുണ്ട്. ഡ്രൈവർ പ്രശാന്ത് അപസ്മാരം രോഗം മൂലം അവശനിലയിൽ വീണപ്പോൾ മരണം സംഭവിച്ചതാകാമെന്നും പോലീസ് കരുതുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
എരുമേലിയിൽ അയ്യപ്പഭക്തരുമായി എത്തിയ തീർത്ഥാടക വാഹനത്തിലെ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
