കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവതിയെയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് കൂവപ്പള്ളിയിൽ താമസത്തിന് എത്തിയ ഇടുക്കി കല്ലാർ ഭാഗം തുരുത്തി സ്വദേശിനി മോർക്കോലിൽ ഷേർളി മാത്യുവും(45) കോട്ടയം കോട്ടയം ആലുമ്മൂട് കുരുട്ടുപറമ്പിൽ ജോബ് എന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

കിടപ്പു മുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തിനു മുറിവേറ്റ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ വീടിനുള്ളിൽ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഷേർളിയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. 6 മാസം മുൻപ് കൂവപ്പള്ളിയിൽ താമസിച്ചിരുന്ന ഇവർ ഭർത്താവ് മരിച്ചതിനെത്തുടർന്ന് ആണ് കുളപ്പുറത്തേക്ക് താമസം മാറിയത്. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
