തിരുവനന്തപുരം: ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപനയ്ക്ക് പണമിടപാടുകൾ ഒഴിവാക്കി, യുപിഐ, കാർഡ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ മാത്രമാക്കാൻ തീരുമാനമായി. ഫെബ്രുവരി 15 മുതൽ പ്രീമിയം കൗണ്ടറുകളിൽ പണം സ്വീകരിക്കേണ്ടെന്ന് കാട്ടി ബെവ്കോ എംഡി സർക്കുലർ പുറത്തിറക്കി.

ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഉത്തരവ് നടപ്പാക്കണമെന്ന നിർദശം എല്ലാ ജില്ലകളിലേക്കും കൈമാറിയിട്ടുണ്ട്. ഇടപാട് പൂർണമായും ഡിജിറ്റൽ വഴിയാക്കുന്നത് ഉപഭോക്താക്കളുമായുള്ള തർക്കത്തിന് കാരണമാകുമെന്ന ഭയം ജീവനക്കാർക്കുണ്ട്. പേയ്മെന്റ് ആകാൻ തടസ്സം നേരിട്ടാൽ അത് തർക്കത്തിന് വഴിവെക്കുമെന്നും ജീവനക്കാർ പറയുന്നു. മദ്യം വാങ്ങുമ്പോള്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നവര്‍ക്കും ഇത് പ്രയാസകരമാകും. അക്കൗണ്ട് സംബന്ധിച്ച് ബാങ്ക്‌സ്റ്റേറ്റ്‌മെന്റ് എടുക്കുമ്പോള്‍ അതില്‍ ഇക്കാര്യം വ്യക്തമാകുമെന്നും ജീവനക്കാര്‍ പറയുന്നു. ഇക്കാരണത്താൽ ഉപഭോക്താക്കൾ കുറയാന് സാധ്യതയുണ്ടെന്ന് ജീവനക്കാർ പറയുന്നു.

