അമിത ഡോസ് മരുന്ന് നൽകി, പിന്നാലെ അബോധാവസ്ഥയിലായി കുഴഞ്ഞു വീണു, കോട്ടയം മെഡിക്കൽ കോളേജിലെ യുവതിയുടെ മരണം ചികിത്സാ പിഴവ് എന്ന് പരാതി.


കോട്ടയം: അമിത ഡോസ് മരുന്ന് നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായി കുഴഞ്ഞു വീണു കോട്ടയം മെഡിക്കൽ കോളേജിൽ യുവതി മരിച്ച സംഭവം ചികിത്സാ പിഴവ് എന്ന് പരാതി. 



കോതനല്ലൂർ സ്വദേശി ശാലിനി അംബുജാക്ഷൻ (49) അണ് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ഇന്നലെ രാവിലെ ആറു മണിക്ക് ഗൈനകോളജി വിഭാഗത്തില്‍ ഡി ആന്‍ഡ് സി പരിശോധനക്കായി മരുമകൾ മിഥിലയ്‌ക്കൊപ്പം എത്തിയതായിരുന്നു ശാലിനി. ബി.പിയോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. ഗൈനകോളജി വിഭാഗത്തില്‍ എത്തിയ ശാലിനിക്ക് ഗുളിക നല്‍കിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും പെട്ടെന്ന് അബോധാവസ്ഥയില്‍ ആകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ ശാലിനിയെ ഉടൻതന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. പുലർച്ചെയോടെയാണ് ശാലിനി മരിച്ചതായുള്ള വിവരം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ചികിത്സാ പിഴവ് മൂലമാണ് ശാലിനി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഗാന്ധി നഗർ പോലീസിൽ പരാതി നൽകി. അസ്വഭാവിക മരണത്തിന് കേസെടുത്തതായി ഗാന്ധിനഗർ പോലീസ് അറിയിച്ചു. ശാലിനിയുടെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടത്തി.