കോട്ടയം: കാൽകോടി രൂപ മുടക്കി നവീകരിച്ച ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ തകർന്നുവീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ ആവശ്യപ്പെട്ടു. കെട്ടിട നിർമ്മാണ തകർച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്നു ഫണ്ട് അനുവദിച്ച മോൻസ് ജോസഫ് എംഎൽഎയ്ക്കും നിർമ്മാണം നടത്തിയ എൽഡിഎഫ് ഭരണസമിതിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല. കേവലം ഉദ്യോഗസ്ഥരുടെ തലയിൽ തകർച്ചയുടെ ഉത്തരവാദിത്വം കെട്ടിവച്ച് ഒഴിഞ്ഞു മാറിയത് കൊണ്ടുമാത്രമാകുന്നില്ല. നിർമ്മാണ ഘട്ടത്തിൽ കൃത്യമായ മേൽനോട്ടം നടത്താത്ത ഭരണസമിതിയും എംഎൽഎയും ഒരുപോലെ കുറ്റക്കാരാണ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പുതുക്കിപ്പണിത് ഒരു മാസം പിന്നിട്ടപ്പോഴാണ് തകർച്ച. ഹാളിന്റെ മുൻ ഭാഗമാണ് വലിയ ശബ്ദത്തോടെ നിലം പതിച്ചത്. ഇവിടെ പാർക്ക് ചെയ്ത വാഹനങ്ങൾ തകർന്നു തരിപ്പണമായി. ശബ്ദം കേട്ട് സമീപത്ത് നിന്നിരുന്നവർ പ്രാണരക്ഷാർത്ഥം ഓടിയതിനാൽ ജീവാപായം ഒഴിവായി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിരക്കിട്ടു നടത്തിയ തട്ടിക്കൂട്ട് നിർമ്മാണമാണ് പൊളിഞ്ഞു വീഴുന്നതിന് കാരണമായതെന്ന് പരാതിയുണ്ട്. കമ്മ്യൂണിറ്റി ഹാളിന്റെ നേരത്തെ നടന്ന നിർമ്മാണത്തിലും അപാകതയുണ്ടായി. നിലത്തുവിരിച്ച ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു പോയിരുന്നു. നിർമ്മാണത്തെക്കുറിച്ച് വലിയ ആക്ഷേപം ആ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നതാണ്. എന്നാൽ യുഡിഎഫും എൽഡിഎഫും ഭായി ഭായി ആയി അത് ഒത്തു തീർക്കുകയായിരുന്നു എന്ന് ലിജിൻ ലാൽ പറഞ്ഞു.
ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ തകർച്ച: എംഎൽഎയ്ക്കും എൽഡിഎഫ് ഭരണസമിതിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല, സമഗ്ര അന്വേഷണം വേണം: ജി ലിജിൻ ലാൽ.
