ഓണത്തിന് ഒരു ട്രിപ്പ് പോയാലോ? ഇടുക്കി-ചെറുതോണി ഡാമുകളിൽ നവംബർ 30 വരെ സന്ദര്‍ശനാനുമതി.


കോട്ടയം: ഇടുക്കി-ചെറുതോണി ഡാമുകളിൽ നവംബർ 30 വരെ സന്ദര്‍ശനാനുമതി നൽകിയതായി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

 

 ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസവും റെഡ് അലേർട്ട് ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. നവംബർ 30 വരെയാണ് നിലവിൽ സന്ദർശനാനുമതി. മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് സദർശനത്തിനും ബഗ്ഗി കാർ യാത്രക്കുമായി ടിക്കറ്റ് നിരക്ക്. ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. പ്രവേശനം പൂർണമായും ഓൺലൈൻ ബുക്കിംഗ് വഴിയാണ്. ചെറുതോണി ഡാമിന്‍റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട് ഓൺലൈൻ ബുക്കിങ്ങിന് ശേഷം സീറ്റുകൾ ഒഴിവുണ്ട് എങ്കിൽ ഇവിടെ നിന്നും ടിക്കറ്റ് എടുക്കാവുന്നതാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടുക്കി റിസര്‍വയറില്‍ ബോട്ടിംഗ് സൗകര്യവും സന്ദര്‍ശകര്‍ക്ക് ലഭ്യമായിവരുന്നുണ്ട്. ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനാകും. ഹില്‍വ്യൂ പാര്‍ക്കും കാല്‍വരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടു ചേര്‍ന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാണ്. ​ചെറുതോണി​ ഡാമിലെ വെർട്ടിക്കൽ ഗേറ്റിന്റെ​ ഉൾപ്പെടെയുള്ള അറ്റകുറ്റ പണികൾ നടന്നിരുന്നതിനാലാണ് ഏതാനും മാസം ഡാമിൽ സന്ദര്ശനാനുമതി നല്കാൻ കഴിയാതെയിരുന്നത്.