ശബരിമലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നതാണ് ആഗോള അയ്യപ്പ സംഗമം, സംഘാടകരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ അവരെ സഹായിക്കുന്ന സര്‍ക്കാരിനോ ഒരു രാഷ


കോട്ടയം: ശബരിമലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നതാണ് ആഗോള അയ്യപ്പ സംഗമം എന്നും സംഘാടകരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ അവരെ സഹായിക്കുന്ന സര്‍ക്കാരിനോ ഒരു രാഷ്ട്രീയ താത്പര്യവുമില്ല എന്നും തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്ന ഉത്തരവ് സ്വാഗതാര്‍ഹമാണ്. സംഗമത്തിന് സുഗമമായ നടത്തിപ്പിന് സഹായകരമായ നിലപാടുകളാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും, ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് നല്‍കിയ അനുമതി സുപ്രീംകോടതി ആ രൂപത്തില്‍ തന്നെ അംഗീകരിച്ച് അനുകൂലമായ ഉത്തരവാണ് നല്‍കിയിരിക്കുന്നതെന്ന് മനസിലാക്കുന്നു. വിധിയെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. വിവാദമുണ്ടാക്കാന്‍ സങ്കുചിതമായ വീക്ഷണം ഉയര്‍ത്തിക്കൊണ്ട് ചില ആളുകള്‍ ഇതിനെ സമീപിച്ചിരുന്നു. സംഘാടകരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ അവരെ സഹായിക്കുന്ന സര്‍ക്കാരിനോ ഒരു രാഷ്ട്രീയ താത്പര്യവുമില്ല. തത്ത്വമസി എന്ന അര്‍ത്ഥപൂര്‍ണ്ണമായ ആശയത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ്. ശ്രീകോവിലിനു മുന്നില്‍ ആലേഖനം ചെയ്തിരിക്കുന്ന ആ സന്ദേശം പങ്കുവയ്ക്കുന്നത് ഞാനും നീയും തമ്മില്‍ വ്യത്യാസമില്ല, ഞാന്‍ നീയാകുന്നു എന്ന വിശ്വമാനവികതയുടെ സന്ദേശമാണ്. ലോകത്ത് മറ്റൊരു ആരാധന കേന്ദ്രത്തിലും കാണാത്ത സന്ദേശം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക. അതിനൊപ്പം ആഗോള തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ അവിടെ എത്തിച്ചേരുന്ന ഭക്തര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ വേണോ എന്ന കാര്യം, ക്രൗഡ് മാനേജ്‌മെന്റ്, ഭാവിയില്‍ ഒരുക്കേണ്ട മറ്റ് വികസന കാര്യങ്ങള്‍ ഇതെല്ലാം ഒരു വേദിയില്‍ ചര്‍ച്ച ചെയ്യുക എന്നതാണ് ആഗോള അയ്യപ്പ സംഗമംകൊണ്ട് ലക്ഷ്യമിടുന്നത് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ശബരിമലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നതാണ് ആഗോള അയ്യപ്പ സംഗമം. അയ്യപ്പ സംഗമത്തിന്റെ  പ്രധാന ലക്ഷ്യങ്ങളിലൊന്നും ഇതുതന്നെയാണ്.  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ആഗോള അയ്യപ്പ സംഗമം ശബരിമലയെ ഒരു ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിന് സഹായകരമാകും എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.