കോട്ടയം: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ കോട്ടയം-ആലപ്പുഴ കായൽ യാത്ര വമ്പൻ ഹിറ്റ്. പ്രതിദിന യാത്രക്കാർക്കുമപ്പുറം സ്വദേശികളും വിദേശികളുമായ സഞ്ചാരികളാണ് ഇപ്പോൾ ബോട്ടിൽ സഞ്ചരിക്കുന്നത്. സ്‌കൂൾ അവധിക്കാലമായിരുന്ന കഴിഞ്ഞ രണ്ട് മാസം സർക്കാർ ബോട്ടുകൾ നേടിയത് അഞ്ചര ലക്ഷം രൂപയാണ്.
കോട്ടയം ആലപ്പുഴ കായൽ യാത്രയാണ് ചെലവ് കുറഞ്ഞ തുകയ്ക്ക് ആസ്വാദകർക്ക് ദൃശ്യ വിസ്മയങ്ങൾ ഒരുക്കുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളാണ് കോട്ടയം ആലപ്പുഴ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. കാഴ്ച്ചകൾ കൂടുതൽ ഭംഗിയോടെ കാണാൻ യാത്രാ ബോട്ടുകളിൽ സഞ്ചരിക്കുന്നതാണ് ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്നതിലും ഉത്തമം. കായൽ കാഴ്ച്ചകൾ കാണണമെന്ന് മനസ്സിൽ ആഗ്രഹം സൂക്ഷിക്കുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഈ കായൽ യാത്ര.
കായൽ യാത്രയുടെ എല്ലാ ദൃശ്യ വിസ്മയങ്ങളും ഈ യാത്രയിൽ നമുക്ക് കാണാനും അനുഭവിക്കാനും സാധിക്കുമെന്നതിൽ സംശയമില്ല. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിലൂടെയുമാണ് ബോട്ട് കടന്നു പോകുന്നത്. കായൽ തുരുത്തുകളും തെങ്ങിൻതോപ്പുകളും നെൽപ്പാടങ്ങളും കായലോര വീടുകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവിത അവസ്ഥകളും ഈ യാത്രയിലൂടെ അടുത്തറിയാൻ സാധിക്കും. ഒരു പക്ഷെ കായൽ യാത്ര ഇത്രയും അടുത്തറിയാൻ ചിലപ്പോൾ ഹൗസ് ബോട്ടിൽ സഞ്ചരിച്ചാൽ സാധികച്ചെന്നു വരികയില്ല.
കോട്ടയം കോടിമതയിൽ നിന്നും ആരംഭിക്കുന്ന ബോട്ട് സർവ്വീസ് കാരാപ്പുഴ, പാറേച്ചാൽ, 15ൽ കടവ്, കാഞ്ഞിരം, വെട്ടിക്കാട്, കൃഷ്ണൻകുട്ടിമൂല, മേലടം, പട്ടാശേരി, ചിത്തിര കായൽ, മംഗലശേരി, പൂകൊച്ചി, ചെറുകാലി കായൽ, പുഞ്ചിരി, നെഹ്റുട്രോഫി, പുല്ലാത്തുശേരി, കമലന്‍റെ മൂല, മാർത്താണ്ഡം കവല, ചെറുകായൽ, കുപ്പപ്പുറം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് ആലപ്പുഴയിൽ എത്തുക. മേല്പറഞ്ഞതെല്ലാം കായൽ യാത്രയിലെ പ്രധാന സ്റ്റോപ്പുകളാണ്. കോടിമതയിൽ നിന്നും രാവിലെ 6:45, 11:30, 1, 3:30, 5:15 എന്നീ സമയങ്ങളിൽ ആലപ്പുഴക്കും ആലപ്പുഴയിൽ നിന്ന് രാവിലെ 7:15, 9:30, 11:30, 2:30, 5:15 എന്നി സമയങ്ങളിൽ കോട്ടയത്തേയ്ക്കും സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ട്. അവധിക്കാലമായതോടെ യാത്രക്കാരുടെ എണ്ണവും വർധിച്ചിരുന്നു എന്ന് അധികൃതർ പറഞ്ഞു. വെറും 29 രൂപയ്ക്ക് യാത്ര ആസ്വദിക്കാനാകും എന്നതാണ് വലിയ പ്രത്യേകത. പോക്കറ്റ് കാലിയാകാതെ കായൽ ഭംഗികൾ ആസ്വദിച്ചുള്ള യാത്രയാണ് ഇതിൽ എടുത്തു പറയേണ്ടത്. വിനോദസഞ്ചാരികളെക്കൂടാതെ കര്‍ഷകത്തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ സാധാരണ ജനങ്ങളും യാത്രയ്ക്കായി ബോട്ട് സര്‍വീസിനെയാണ് ആശ്രയിക്കുന്നത്. ദൃശ്യ വിസ്മയ യാത്ര ആസ്വദിക്കാനായി കഴിഞ്ഞ രണ്ട് മാസത്തിനിടെ എത്തിയത് എത്തിയത് 40000 യാത്രക്കാരാണ്. ഏപ്രിലിൽ രണ്ടര ലക്ഷവും മെയിൽ മൂന്ന് ലക്ഷവും ആയിരുന്നു വരുമാനം.