കോട്ടയം: ദേശീയ പാത 183 യെയും 66നെയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി (Spur) നിർമ്മിക്കുന്നത് സംബന്ധിച്ച് ഫ്രാൻസീസ് ജോർജ് എം പിയുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി.
ഇത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉത്തരവിട്ടതിൻ്റെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിട്ടി അധികാരികൾ നടത്തുന്ന പരിശോധനക്ക് മുന്നോടിയായിട്ടാണ് സന്ദർശനം നടത്തിയത്. കോട്ടയം കോടിമതയിൽ നിന്ന് കുമരകംവരെ ബോട്ടിൽ സഞ്ചരിച്ചാണ് റോഡിൻ്റെ റൂട്ട് വിലയിരുത്തിയത്. കോട്ടയം മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് കുമരകം വഴി എറണാകുളത്തേക്ക് എത്രയും വേഗം എത്തിച്ചേരുന്ന വിധത്തിൽ റോഡ് നിർമ്മിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ദേശീയപാത അതിറിറ്റി അംഗം വെങ്കിട്ടരമണൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനെ തുടർന്ന് കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തുന്നതാണ് എന്ന് എം പി ഫ്രാൻസീസ് ജോർജ് പറഞ്ഞു. കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇടനാഴി നിർമ്മിക്കുന്നതിലൂടെ മധ്യ കേരളത്തിലെ ഗതാഗത രംഗത്ത് വലിയ കുതിച്ച് ചാട്ടത്തത്തിന് ഇടയാക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനം തിട്ട ജില്ലകളിലെ ആളുകൾക്ക് ഇത് വളരെ പ്രയോജനപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തടസ്സമില്ലാതെ യാത്രാ ചെയ്യാനും ഇതിലൂടെ സാധിക്കും. ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കുമരകം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിദേശികൾ അടക്കമുള്ള ആളുകൾക്ക് സുഗമമായി യാത്രാ ചെയ്യുവാനും ഈ ഇടനാഴി സഹായിക്കും. കാഞ്ഞിരം, മലരിക്കൽ,വെട്ടിക്കാട് എന്നീ ഉൾനാടൻ ടൂറിസത്തിന് പ്രസക്തിയേറുന്നതാണ്. ദേശീയ പാതാ വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുര എ.എസ്, അസിസ്റ്റൻ്റ് എഞ്ചിനീയർ അരവിന്ദ് കെ.എം. മുൻ മുൻസിപ്പൽ കൗൺസിലർ സനൽ കാണക്കാരി, അനിൽ മലരിക്കൽ എന്നിവരും ഉണ്ടായിരുന്നു.