മുണ്ടക്കയം: ശക്തമായ മഴയിലും കാറ്റിലും മുണ്ടക്കയത്തും ജില്ലയുടെ മലയോര മേഖലകളിലും വ്യാപക നാശനഷ്ടങ്ങൾ. മുണ്ടക്കയം ഇഞ്ചിയാനി മേഖലകളിൽ ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് മരണം വീണു ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

 

 കോട്ടയം പനമ്പാലത്ത് ശക്തമായ മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണു. പാലത്തോട്ടത്തിൽ രവീന്ദ്രന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞു വീണത്. സംഭവത്തിൽ ആളപായമില്ല. മുണ്ടക്കയം വള്ളിയാങ്കാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ മരങ്ങൾ ഒടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. മലയോര മേഖലകളിൽ ശക്തമായ കാറ്റിൽ നിരവധി സ്ഥലങ്ങളിൽ റോഡിലേക്കും പറമ്പിലും മരങ്ങൾ ഒടിഞ്ഞു വീണു.

 

ശക്തമായ മഴയിൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മുണ്ടക്കയം കോസ് വേ പാലത്തിനോട് ചേർന്ന് വെള്ളത്തിന്റെ നില ഉയർന്നു. വേങ്ങക്കുന്നിൽ മഴയിലും കാറ്റിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. സ്ഥലം പഞ്ചായത്ത് ഭരണസമിതി സന്ദർശിച്ചു. എരുമേലിയുടെ കിഴക്കൻ മേഖലകളിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.

 

 നിരവധി വീടുകൾക്ക് മുകളിലേക്ക് മരം വീണു മേൽക്കൂരകൾ തകർന്നു. കിഴക്കൻ മേഖലകളായ കണമല, എയ്ഞ്ചൽ വാലി, മൂലക്കയം തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടായ കനത്ത കാറ്റിലും മഴയിലും നിരവധിയായ നാശനഷ്ടങ്ങൾ സംഭവിച്ചു. കണമല സെന്റ് തോമസ് പള്ളിയുടെ കൽക്കുരിശും, പ്രീസ്റ്റ് ഹോമിന്റെ മേൽക്കൂരയും തകരുകയുണ്ടായി. കൂടാതെ മരങ്ങൾ കടപുഴകി വീണ് മൂലക്കയം ഭാഗത്ത് മൂന്ന് വീടുകൾ തകർന്നു. നിരവധി ആളുകളുടെ കൃഷിയിടങ്ങളും നശിച്ചു. സ്ഥലം എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു.