കോട്ടയം: സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് ഈ വർഷമെന്നു കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രതിദിന ചൂട് കൂടുതലാണെങ്കിലും മിക്കാവാറും ദിവസങ്ങളിൽ ഉച്ചകഴിഞ്ഞു ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ വേനൽ മഴ തുടർച്ചയായി ലഭിച്ചിരുന്നില്ല. മാത്രവുമല്ല വേനൽ മഴയുടെ അളവ് ഗണ്യമായി കുറവായിരുന്നു. ഈ വർഷമാണ് കൂടുതൽ അളവിൽ വേനൽ മഴ ലഭിച്ചത്.
വേനൽ മഴ ശക്തമായതോടെ കർഷകർ ആശ്വാസത്തിലാണ്. മാർച്ച് ഒന്നുമുതലുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ലഭിച്ച ആകെ മഴ സാധാരണ അളവിൽനിന്ന് 36 ശതമാനം അധികമാണ്. സാധാരണ 216 എംഎം മഴ ലഭിക്കുന്നിടത്ത് 393 എംഎം മഴയാണ് ലഭിച്ചത്. കോട്ടയത്തുമാത്രം ഇതുവരെ 81 ശതമാനം അധികമഴ ലഭിച്ചു.