കനത്ത മഴ: ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ മഴക്കെടുതി രൂക്ഷം, കോട്ടയത്തെ വെള്ളത്തിലാക്കി തോരാ പെരുമഴ.


കോട്ടയം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളും പടിഞ്ഞാറൻ മേഖലകളും വെള്ളത്തിലായി. കനത്ത മഴയിലും കാറ്റിലും മഴക്കെടുതി രൂക്ഷമാണ്. വൈക്കം, തലയോലപ്പറമ്പ്, ചെമ്പ് , ഉദയനാപുരം പ്രദേശങ്ങളിലായി 700ലധികം വീടുകളാണ് വെള്ളത്തിലായത്.

 

 റോഡുകളിൽ വെള്ളം ഉയർന്നതിനാൽ ചെറിയ വാഹനങ്ങളിൽ കുമരകത്തേക്കുള്ള യാത്രയും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. മീനച്ചിൽ-മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുകയാണ്. രാത്രി മുഴുവനും മഴ ശക്തമായതിനാൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ട്. തിരുവാർപ്പ്‌, അയ്‌മനം, കുമരകം പ്രദേശങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിലായി. ജില്ലയിൽ വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

 

 മേയ് 24 മുതൽ ഇതുവരെയുള്ള കാലയളവിൽ 225 വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഒരു വീട് പൂർണമായും 224 വീടുകൾ ഭാഗികമായും തകർന്നു. 24 മണിക്കൂറിനിടെ 21 വീടുകൾക്കാണ് കാലവർഷത്തിൽ കേടുപാടുകളുണ്ടായത്. 24 മണിക്കൂറിനിടെ ജില്ലയിൽ 58.75 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

 

മേയ് 24 മുതൽ 29 വരെ 340. 63 മില്ലിമീറ്റർ മഴയും. ആർപ്പൂക്കരയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മീനച്ചിലാർ വിവിധ സ്ഥലങ്ങളിൽ കരകവിഞ്ഞു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.