കോട്ടയം: പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയതിനു അമ്മയിൽനിന്ന്‌ സമ്മാനം വാങ്ങാനും സഹോദരിക്ക്‌ സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനുമായി അമ്മയ്ക്കൊപ്പം ടൗണിൽ എത്തിയ പെൺകുട്ടിക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ദാരുണാന്ത്യം.

 

 തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ വി.ടി. രമേശിന്റെ മകൾ അബിദ പാർവതിയാണ്‌ (18) മരിച്ചത്. തൃക്കോതമംഗലം വിഎച്ച്എസ്ഇ വിദ്യാർഥിനിയായിരുന്നു. അബിദ ഫലം വന്നു മണിക്കൂറുകൾക്ക് പിന്നാലെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം അബിതയെ കവർന്നെടുത്തത്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം.

 

 ചന്തക്കവലയിൽ റോഡിന് കുറുകെ കടക്കവേ കോട്ടയം ജില്ലാ ആശുപത്രി ഭാഗത്തുനിന്ന്‌ എത്തിയ കാർ നിയന്ത്രണം നഷ്ടമായി ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിദയുടെ ജീവൻ രക്ഷിക്കാനായില്ല.

 

 ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ(47) വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറുമ്പനാടം സെയ്ന്റ് ആന്റണീസ് സ്കൂളിൽ അധ്യാപികയാണ് നിഷ. സഹോദരി: അബിജ. അബിദയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.