കോട്ടയം കറുകച്ചാലിൽ യുവതി കാർ ഇടിച്ച് മരിച്ച സംഭവം ആസൂത്രിത കൊലപാതകം, സുഹൃത്ത് അറസ്റ്റിൽ.


കറുകച്ചാൽ: കോട്ടയം കറുകച്ചാലിൽ യുവതി കാർ ഇടിച്ച് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്നു പോലീസ്. സംഭവത്തിൽ നീതുവിന്റെ സുഹൃത്ത് അൻഷാദ്, സഹായി എന്നിവർ പോലീസ് പിടിയിലായി.

 

 കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാൽ വീട്ടിൽ അൻഷാദ് കബീർ(37) നീയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൂത്രപ്പള്ളി വേട്ടമലയ്ക്ക് സമീപം വലുപ്പറമ്പിൽ രാധാകൃഷ്ണൻ്റെ മകൾ നീതു ആർ നായർ(35) ആണ് മരിച്ചത്. ചങ്ങനാശ്ശേരിയിൽ വസ്ത്ര വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന നീതു രാവിലെ വീട്ടിൽ നിന്നും ജോലിക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു.

 

 ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നു പോകുന്നതിനിടെയാണ് കാർ നീതുവിനെ ഇടിച്ചിട്ടത്. അപകടശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന നീതു ഇപ്പോൾ വെട്ടിക്കാവിന് സമീപം പൂവൻപാറപ്പടിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടനെ തന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് പെൺമക്കളുടെ അമ്മയാണ് നീതു. സംഭവത്തിൽ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം അപകട മരണമെന്ന രീതിയിൽ നിഗമനത്തിൽ എത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ കൊലപാതകമെന്നു സംശയം തോന്നുകയായിരുന്നു. തുടർന്ന് കാറിന്റെ നമ്പറും സി സി ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്നു  കഴിഞ്ഞിരുന്ന നീതുവുമായി  അൻഷാദിന്  സൗഹൃദമുണ്ടായിരുന്നു. അടുത്തകാലത്ത് വ്യക്തിപരവും സാമ്പത്തികവുമായ തർക്കങ്ങളെ തുടർന്ന് ഇരുവരും ഭിന്നതയിലായി. തുടർന്നാണ് അൻഷാദ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതി കൃത്യം നടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണിമല മുക്കടയിൽ നിന്നും വാടകയ്ക്ക് എടുത്ത വാഹനമാണ്  അൻഷാദ്  കൊലപാതകത്തിന് ഉപയോഗിച്ചത്.