കോട്ടയം: കോട്ടയം അയർക്കുന്നത്ത് അഭിഭാഷകയായ യുവതിയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹ മരണത്തിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിക്ഷേധ ധർണ നടത്തി.
മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയും ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), നോറ (2) എന്നിവരാണ് മീനച്ചിൽ ആറ്റിൽ ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ ജിസ്‌മോളുടെ ഭർത്താവ് നീറിക്കാട് സ്വദേശി ജിമ്മിയെയും പിതാവ് ജോസഫിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആക്ഷൻ കൗൺസിൽ ചെയർമാൻ എൻ കെ ശശികുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. അഡ്വ. നാരായണൻ നമ്പൂതിരി, മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് രൺജിത് ജി, ക്നാനായ കത്തോലിക്കാ കോൺഗ്രസ് മുൻ സംസ്ഥാന ജന:സെക്രട്ടറി ബിനോയി ഇടയാടിയിൽ, അയർക്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ ശാന്തി പ്രഭാത, മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാജൻ മുണ്ടമറ്റം, ആര്യാ സബിൻ, റ്റോമി കൊഴുവന്താനം,
വിവിധ നേതാക്കളായ സന്തോഷ് കാവുകാട്ട്, മാത്തുക്കുട്ടി, ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഫെറോനാ പ്രസിഡൻ്റ് സിബി, അശോക് എ ആർ, സുനീഷ് നീറിക്കാട്, അനിത റ്റോമി, ഗീതമ്മ കെ എൻ, ബിബിൻ മാത്യു, ജോയൽ, സജി ഓലിക്കര,സുബ്രമണ്യൻ നമ്പൂതിരി, ജെയ്മോൻ,സാബു കെ എസ് തുടങ്ങിയവർ സംസാരിച്ചു.